എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

ബുധനാഴ്‌ച, ഒക്‌ടോബർ 05, 2016

''ഇണകള്‍''

.....ലോക പ്രശസ്ത എഴുത്തുകാരൻ എഴുത്തുകാരൻ പൗലോ കൗലോയുടെ സഹീർ എന്ന നോവൽ അഥീവ ഹൃദ്യമാണ് നഷ്ട്ടപെട്ട ഭാര്യയെ തേടിയുള്ള ഒരാളുടെ യാത്രയും അന്വേഷണവും നോവലിന്റെ പ്രമേയം ''അവിടെ അതിലൊരിടത്തു ഭാര്യയ് ഓർത്തു അദ്ദേഹം പറയുന്നുണ്ട് എനിക്ക് നിന്നെ വേണം നീ എവിടെ പോയാലും ഞാൻ നിന്നെ തേടിയെത്തും ലോകത്തു എന്നെ ഏറ്റവുമധികം സ്നേഹിച്ചത് നീയായതുകൊണ്ടല്ല എന്നെ ഏറ്റവുമധികം മനസിലാക്കിയത് നീയായതു കൊണ്ടു '' നമ്മെ ഒരാൾ സ്നേഹിച്ചിട്ടും ആ സ്നേഹം നാം തിരിച്ചറിയാതെ പോകുന്നെങ്കിൽ നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ട്ടം അതായിരിക്കും ''
ഭാര്യ എന്നെ വിട്ടു പോകുന്നതിന്റെ ഇന്നേക്ക് കൃത്യം ഒരു വര്ഷം മുൻപ് ഈ ദിവസം ഹോസ്പിറ്റലിൽ ഞങ്ങളെ കാണാൻ ഒരാൾ വന്നു അന്ന് ഭാര്യയുമായി കുറച്ചു നേരം സംസാരിച്ചു തിരിച്ചു പോയി പിന്നീടുള്ള ദിവസങ്ങളിൽ അവർ അവരുടെ കുട്ടികളുടെയും കൈപിടിച്ച് ഇടക്കൊക്കെ വരും എല്ലാ പ്രതീക്ഷകളും അറ്റ ഭാര്യക്ക് ആശ്വാസവും സമാധാനവും നൽകി അവരുടെ അനുഭവങ്ങളും പറഞ്ഞു കൊടുക്കും അവരും ഭാര്യയെ പോലെ ഒരു കാൻസർ രോഗിയായിരുന്നു !!
താങ്ങും തണലും ആകേണ്ടയാൾ ആവശ്യ സമയത്തു കൈവിട്ടു മറ്റൊരു പങ്കാളിയെ അന്വേഷിച്ചു പോയ കഥ കേട്ടപ്പോൾ എന്റെ ഭാര്യ എന്നോട് പറഞ്ഞു ഈ മുടിയൊക്കെ കൊഴിഞ്ഞു എല്ലും തൊലിയുമായി കാൻസർ സെല്ലുകൾ വളർന്നു വയർ ആവശ്യത്തിലധികം വീർത്തു നിൽക്കുന്ന അവസരത്തിൽ നിങ്ങളാണ് എന്നെ വിട്ടു പോയെതെങ്കിൽ ഞാൻ ഈ സിമന്റ് ചുമരിൽ തല തല്ലി മരിക്കുമായിരുന്നു ''ആ സ്ത്രീയെ അഭിനന്ദിക്കണം പറക്കമുറ്റാത്ത രണ്ടു കുട്ടികളെയും നോക്കണം തന്റെ രോഗത്തെ വെല്ലുവിളിച്ചു ജോലിക്കുന്ന പോകുന്ന സ്ത്രീയെ വാനോളം പുകയ്ത്തി'' ഭാര്യക്ക് ആ സ്ത്രീ കാണാൻ വരുന്നത് പലപ്പോഴും ഒരു ആശ്വാസമായിരുന്നു !!
ഭാര്യയുടെ നല്ല സമയത്തു 34 ആം വയസിൽ ഞങ്ങളെ വിട്ടു പിരിയാൻ തീരെ മനസ്സില്ലായിരുന്നു സൃഷ്ട്ടാവിന്റെ ഉത്തരവ് വരുന്നു നീ മറ്റൊരു ലോകത്തു ഇനി ജീവിക്കണം എന്ന്
ഭാര്യ മരിച്ച അപ്പോൾ തന്നെ ഞാൻ ആ സ്ത്രീ യെ വിവരമറിയിച്ചു പിറ്റേന്ന് രാവിലെ അവർ വീട്ടിലേക്കു എത്തിയപ്പോഴേക്കും ഞങ്ങൾ പ്രിയതമയേയും കൊണ്ട് പള്ളിക്കാട്ടിലെ അവളുടെ വീട്ടിലേക്കു യാത്രയായിരുന്നു( പുതിയോത് ജുമാ മസ്ജിദ് ) ഓമശ്ശേരി
അവരാണ് ഞാൻ മുഖ പുസ്തകത്തിലൂടെ പരിചയപ്പെട്ട നസീമ ടീച്ചർ https://www.facebook.com/naseema.teacher അവർക്കു ദീർഖായുസും ആരോഗ്യവും ആഫിയത്തും സന്തോഷവും സമാധാനവും അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ ''ഇന്നേ ദിവസത്തെ ഓർമ്മ കുറിപ്പ് ''
``''ഇണകള്‍' എന്നാണ്‌ ഖുര്‍ആന്റെ പ്രയോഗം. ഭാര്യ, ഭര്‍ത്താവ്‌ എന്നൊക്കെ അര്‍ഥമുള്ള നല്ല പദങ്ങള്‍ അറബിയില്‍ വേണ്ടുവോളമുണ്ടായിട്ടും `ഇണകള്‍' എന്നാണ്‌ അല്ലാഹു നല്‍കുന്ന പേര്‌.`കൂടിച്ചേര്‍ന്ന്‌ ഒന്നായത്‌' എന്നും അതിന്‌ അര്‍ഥമുണ്ട്‌. പലതരം ഭക്ഷണം വായിലിട്ട്‌ ചവച്ചാല്‍ ഒന്നിച്ചലിയുന്നതു പോലെ, പല സ്വഭാവങ്ങളും ശീലങ്ങളും രീതികളുമുള്ള രണ്ടുപേര്‍ അലിഞ്ഞൊന്നാവുന്ന സൗന്ദര്യമാണല്ലൊ വിവാഹം. രക്തബന്ധത്തെക്കാളും വ്യക്തിബന്ധത്തെക്കാളും അഴകും അടുപ്പവുമുള്ള സ്‌നേഹ സൗഹൃദത്തിലേക്കാണ്‌ ആ രണ്ടുപേര്‍ കൂട്ടുചേരുന്നത്‌.സ്വന്തം ഇണയെ പ്രണയിക്കുന്നവര്‍ ഏറ്റവും മികച്ച ഭാഗ്യവാന്മാരും സന്തോഷമുള്ളവരുമായിരിക്കും. ഇണയെ മാത്രം പ്രണയിക്കാനാവത്തവര്‍ അസന്തുഷ്‌ടരും അസ്വസ്ഥരുമായിരിക്കും...
പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും നമ്മൾ ഒരാളെ വിവാഹം കഴിക്കുമ്പോൾ നമ്മളെ റെസ്പെക്റ്റ് ചെയ്യുന്ന നമ്മളെ സ്നേഹിക്കുന്ന നമ്മൾ വീണാൽ ഒരു താങ്ങാവുന്ന ആളെ വേണം ഇണയായി കിട്ടാൻ അതിനു അല്ലാഹു തൗഫീഖ് ചെയ്യട്ടെ ....https://www.facebook.com/photo.php?fbid=945279925578730&set=a.108327055940692.9872.100002901954593&type=3&theater&notif_t=like&notif_id=1475649573109112





ചൊവ്വാഴ്ച, സെപ്റ്റംബർ 13, 2016

ഒരു പെരുന്നാൾ രാത്രിയിലുള്ള ഓർമ്മ ...

................ബുദ്ധിയുള്ളവർ മറ്റുള്ളവരുടെ ജീവിതം കണ്ടു പഠിക്കും ബുദ്ധിയില്ലാത്തവർ സ്വന്തം ജീവിതത്തിൽ നിന്ന് പഠിക്കും '' എന്നെ പോലെ '' പിതാവ് എന്നത് എന്റെയും  പലരുടെയും ജീവിതത്തിൽ ഒരു സത്യം നിറഞ്ഞ വാക്കാണ് ഒരു സമസ്സ്യ യാണ്  പലപ്പോഴും എന്റെ പ്രിയപ്പെട്ട ഉപ്പ എന്നെ വളരെയധികം നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്  അതിനു അടി മാത്രമല്ല കാന്താരിമുളക് എന്റെ കണ്ണിൽ തേച്ചിട്ടും ഉപ്പ നന്നാക്കാൻ ശ്രമിച്ചു ഒരു ദിവസം  തമാശരൂപേണ ഞാൻ ഉപ്പാനോട് തീർത്തു പറഞ്ഞു എന്നെ തല്ലേണ്ട ഞാൻ നന്നാവൂല്ലാ എന്ന്  അപ്പോൾ ഉപ്പയും പറഞ്ഞു നിന്നെ ഞാൻ നന്നാക്കും എന്ന് ഞാൻ അപ്പോൾ പറഞ്ഞു ഞാൻ എങ്ങോട്ടെങ്കിലും നാട് വിട്ടു പോവും എന്ന് ഉടനെ ഉപ്പ ബെൽറ്റ് തുറന്നു നൂറിന്റെ നോട്ട് എടുത്തു കയ്യിൽ തന്നു പറഞ്ഞു, ന്നാ '' ന്റെ മോൻ പോയി ജീവിതം പഠിച്ചിട്ടു വന്നാൽ മതി എന്ന് ''അന്ന്  അത് ഞാൻ പറയാൻ കാരണം ഞങ്ങൾ നല്ലൊരു കൂട്ടുകാരെപോലെയുമാണ് ഉപ്പ പലകുറി ശ്രമിച്ചു ഞാൻ  ഉപദേശങ്ങൾ സ്വീകരിച്ചു തുടങ്ങി  ഒരു വിധം നന്നായി !! പക്ഷെ പിന്നെയും എവിടെയൊക്കെയോ  താളപിഴവുകൾ സംഭവിച്ചു !!

ജീവിതമെന്ന വൃത്തത്തിൽ ഓട്ടം തുടങ്ങിയിട്ട് കാലം കുറെയായി കുറെ മുന്പോട്ടു ഓടി തു തുടങ്ങിയപ്പോൾ ആണ് അറിയുന്നത് ഞാൻ ഇത്രയും കാലം ഓടിയ വഴിയല്ല യഥാർത്ഥ വഴി എന്നത് ! ഉപ്പ പല പ്രാവശ്യം എന്നെ പിന്തിരിപ്പിച്ചു മോനെ നിനക്ക് വഴി തെറ്റിയിരിക്കുന്നു ഓട്ടം മതിയാക്കൂ എന്ന് !! പക്ഷെ എനിക്ക് ഓട്ടം നിര്ത്താന് കഴിഞ്ഞില്ല ഞാൻ കരുതി ഞാനാണ് നേരിന്റെ പക്ഷത്തു എന്ന് എന്റെ മനസാക്ഷിക്ക് അനുസരിച്ചു ഞാൻ  ഓട്ടം തുടർന്നുകൊണ്ടിരുന്നു , കുണ്ടും കുഴിയും കുന്നുകളും  താണ്ടി ഓട്ടം  തുടർന്നുകൊണ്ടിരുന്നു ,, അവസാനം എനിക്ക് മനസിലായി വഴി തെറ്റിയിരിക്കുന്നു എന്ന് അപ്പോഴേക്കും നാല് വർഷം പിന്നിട്ടിരുന്നു  പക്ഷെ പെട്ടന്ന് ഓട്ടം നിർത്താൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല ഞാൻ പതുക്കെ പതുക്കെ ഓട്ടം നിറുത്തി  അപ്പോഴേക്കും അഞ്ചുവർഷം പിന്നിട്ടു  അവസാനം ഉപ്പ പറഞ്ഞതായിരുന്നു ശരി ഓട്ടം നിന്നപ്പോൾ ഞാൻ പുറപ്പെട്ടിടതന്നെ എത്തി  അപ്പോഴേക്കും താങ്ങും തണലുമായിരുന്ന എന്റെ പ്രിയപ്പെട്ട  ഉപ്പ കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു '' വീണ്ടും  പലരും  എന്നെ പ്രോത്സാഹിപ്പിച്ചു വീണ്ടും ഓടാൻ ''അങ്ങിനെ വീണ്ടും ഓടി തുടങ്ങി ആദ്യത്തെ ഓട്ടത്തിന്റെ പരിക്കുകളിൽ നിന്ന് രക്ഷപെടാൻ വിദേശത്തു പോയി ചികില്സിക്കണമെന്നു പരിശോധിച്ച ഡോക്‌ടർ പറഞ്ഞപ്പോൾ വീണ്ടും ഓടി ഗൾഫ് ലക്ഷ്യമാക്കി  ആ ഓട്ടം ചെന്ന് നിന്നതു ബോംബെയിലെ ഒരു ഗല്ലിയിലായിരുന്നു വിദേശത്തേക്ക്  വിസ തരാം എന്ന് പറഞ്ഞു  പണം വാങ്ങിച്ചു പറ്റിച്ച   ഏജന്റിനെ തിരഞ്ഞും കുറെ നടന്നു ''

ആഴ്ചകളോളം  ബോംബെയിൽ അലഞ്ഞു നടന്നു  കയ്യിലെ കാശും തീർന്നു നാട്ടിലേക്ക് തിരിച്ചു പോവണോ അതോ ബോംബെയിൽ എന്തെങ്കിലും ജോലി ചെയ്യണോ എന്ന്  അറിയുന്നില്ല ! ഒരു അറബി എവിടെയെങ്കിലും വന്നു ഇന്റർവ്യൂ നടത്തുന്നുണ്ട് എന്നറിഞ്ഞാൽ പാസ്പോർട്ടുമെടുത്തു അവിടെ  പോയി വരി നിൽക്കും ഇന്റർവ്യൂ എല്ലാം കഴിഞ്ഞു വൈകുന്നേരം വരെ ആ നിൽപ്പ് തുടരും, ഒരു ചായ പോലും കുടിക്കാതെ ഏല്ലാം കഴിയുമ്പോൾ പേര് വിളിച്ചു പാസ്പോർട്ട് കയ്യിൽ തന്നിട്ട് പറയും പോയിക്കോളൂ എന്ന് അങ്ങിനെ പല പ്രാവശ്യം,,

അന്നൊക്കെ മനസിന്  കുറച്ചു സമാധാനം കിട്ടാൻ ഡോംക്രി യിൽ നിന്ന് വർളിയിലുള്ള ഹാജി അലി ദർഗയിലേക്കു ആറു കിലോമീറ്റെർ ദൂരം നടക്കും ആ നടപ്പ് റോഡരികിലെ കോർപ്പറേഷൻ വക പൈപ്പിൽനിന്നു വെള്ളവും കുടിച്ചായിരിക്കും ഒരു ചായക്ക്‌ വരെ കയ്യിൽ കാശില്ല എന്ന് പറയാൻ വയ്യ നാട്ടിലേക്കുള്ള വണ്ടി കാശ് റൂമിൽ വെച്ചിട്ടാണ് വെറുംകയ്യോടെയുള്ള  നടത്തം പണം കൈയിൽ വെച്ച് നടന്നാൽ ആരെക്കിലും അത് പോക്കറ്റടിച്ചു പോവും അല്ലെങ്കിൽ ബോംബെയുടെ  ചില ഭാഗങ്ങളിൽ തന്നെയുണ്ട് ആക്രമണകാരികളായ ഹിജഡകൾ, അത് ഞാൻ നടക്കുന്ന ഈ വഴികളിലൊക്കെയുണ്ട് ചിലപ്പോൾ അവർ പിടിച്ചു വാങ്ങിക്കും പോലീസ് സ്റ്റേഷനിൽ  അവർക്കെതിരെ ആരും പരാതി പറയാൻ പോവുകയുമില്ല അതുകൊണ്ടുതന്നെ വെറും കയ്യോടെ നടക്കുകയാണ് ഉത്തമം '' അവിടെ ആ കടലിന്റെ നടുക്കുള്ള ദർഗ്ഗയോട് ചേർന്നുള്ള പാറപുറത്തു പോയി കുറെയേറെ നേരം ഇരിക്കും ദിവസങ്ങളോളം അത് തുടർന്നു കടലിലേക്കും നോക്കിയിട്ടുള്ള ഇരുപ്പ്, എന്നാൽ അന്നും ആ ദർഗ്ഗയിൽ കൈ നീട്ടി പ്രാർത്ഥിച്ചിട്ടില്ല എന്നതാണ് വാസ്തവം  '' ആ യാത്ര കാമാത്തിപുര എന്ന് പറയുന്ന റെഡ് സ്ട്രീറ്റിൽ കൂടിയാണ് വഴിയുള്ളത്  റോഡിന്റെ ഇരു വശങ്ങളിലുമായി  ശരീരം വിൽക്കാൻ ചുണ്ടിൽ ചായവും തേച്ചു നിൽക്കുന്ന സ്ത്രീകൾ അതിനിടയിൽ അവിടവിടെയെയായി ഓടിക്കളിക്കുന്ന അവരുടെ കുട്ടികളും  ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ഉടുമുണ്ടഴിക്കുന്ന പാവങ്ങൾ അതിൽ പലരും എന്നെ പോലെ ആരുടെയൊക്കെയോ വാക്കുകൾ വിശ്വസിച്ചു ചതിയിൽ പെട്ടവരായിരിക്കും ഇന്നും ആ നിൽപ്പ് കാണാം ഇൻക്രഡിറ്റിബിൾ ഇന്ത്യ !!

എങ്ങിനെയൊക്കെയോ അന്ന് മരുഭൂമിയിൽ എത്തപ്പെട്ടു പലപ്രാവശ്യം നാട് കാണാൻ പോയി ദിവസങ്ങൾ മാത്രം ആയുസുള്ള സ്നേഹം പങ്കുവെക്കൽ  ആദ്യ വൃത്തത്തിൽ ഓടിയപ്പോഴുണ്ടായ   പരിക്കുകൾ ചികിൽസിച്ചു ഭേതമാക്കി അങ്ങിനെ  വീണ്ടും മരുഭൂമിലേക്കുള്ള ഓട്ടം !!
നീണ്ട  പതിമൂന്നു വര്ഷം നിൽക്കാതെ ഓടി അത് നേർ വഴിയിലായിരുന്നു അതിൽ കല്ലും മുള്ളും കുപ്പിച്ചില്ലുകളും നിറഞ്ഞിരുന്നു കാലിൽ ഒരുപാട് മുറിവി പറ്റി എങ്കിലും മനസമാധാനം ഉണ്ടായിരുന്നു   നിൽക്കാതെ ഓടി ആ റിലേ മത്സരത്തിൽ ഒപ്പമുണ്ടായിരുന്നവൾ ഇടറി വീണപ്പോൾ ഞാനും  വീണു പോയി  ഒപ്പം ഓടിയവർ ഒരുപാട് മുന്നിലെത്തി  അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് !! പണ്ട് പുറപ്പെട്ടിടത്തു തന്നെ യാണ് വീണ്ടും എത്തിയത് എന്ന് ഇപ്പോൾ ആകെ തളർന്നിരിക്കുന്നു ''മൂന്നാമത്തെ പ്രാവശ്യം ഇനിയും ഒന്ന് മുതൽ ഓടിത്തുടങ്ങണം ഏറെ ദൂരം ഓടാനുണ്ടുതാനും തളർന്നു കിടക്കാമായിരുന്നു കാണികളായി കുട്ടികൾ എന്നിൽ പ്രതീക്ഷ അർപ്പിക്കുന്നു  അപ്പോഴും പലരും പ്രോത്സാഹിപ്പിക്കുന്നു കിടക്കാതെ എഴുന്നേറ്റു ഓടാൻ  റിലേയിൽ ബാറ്റൺ വാങ്ങാൻ ആളില്ല ഇപ്പോൾ ഈ റിലേ മത്സരത്തിൽ ബാറ്റൺ വാങ്ങാൻ ആളെകിട്ടിയില്ലെങ്കിലും ഓടണം  ഒറ്റയ്ക്ക് ഓടി തളരാതെ  ട്രാക്ക് പൂർത്തിയാക്കി മൈതാനം വിട്ടു  പുറത്തു പോവണം എന്നുണ്ട് '' ഇപ്പോഴും ഞാൻ ഓർക്കുന്നു പണ്ട് ഉപ്പാനോട് പറഞ്ഞ വാക്കുകൾ എന്നെ തല്ലണ്ട ഞാൻ നന്നാവൂലാ എന്ന് പറഞ്ഞ വാക്കുകൾ പിന്നീട് ആ ഉത്തരാദിത്തം എന്നെ സൃഷ്ട്ടിച്ച സൃഷ്ട്ടാവ് തന്നെ  ഏറ്റെടുത്തപ്പോൾ ഞാൻ ശരിക്കും ജീവിതം പഠിച്ചു പക്ഷെ അത് മറ്റുള്ളവർക്ക് മനസിലാവുന്നില്ല ......

സമാഗമത്തിന്റെ ആനന്ധത്തെക്കാള്‍ മൂര്‍ച്ചയുണ്ട് വേര്‍പാടിന്റെ വേദനക്ക്. അതുകൊണ്ടാണല്ലോ തോട്ടത്തില്‍ പുതിയ പൂക്കള്‍ വിടരുമ്പോഴും പൊഴിയുന്ന പുഷ്പങ്ങളുടെ ദളങ്ങള്‍ക്കൊപ്പം മിഴിനീര്‍ തുള്ളികളും ഭൂമിയെ ചുംബിക്കാറുള്ളത് .  ഒരു ഭംഗിയേറിയപൂവിന്റെ അവസാന ഇതള്‍ കു‌ടി പൊഴിഞ്ഞിരിക്കുന്നു. രാത്രിയുടെ മടുപ്പിക്കുന്ന ഏകാന്തതയില്‍ കണ്ണീരും പുഞ്ചിരിയുമായിഎന്റെ മടിത്തട്ടിലിരുന്നു സ്നേഹത്തിനു പുതിയ വര്‍ണങ്ങളും ഭാവങ്ങളും പകര്‍ന്ന, മനസ്സില്‍ എന്നും ബാല്യം സൂക്ഷിച്ച ഒരു അപൂര്‍വ പുഷ്പം. എന്നോട് കിന്നാരം പറഞ്ഞാണ് സ്നേഹത്തിന്റെ വിഷാദ വീചികള്‍ക്ക് അവള്‍ വാക്കുകളുടെ രൂപം നല്കിയത്. വാക്കുകളുടെ സംഗീതത്താല്‍ കുളിര്‍ കോരിയണിയിച്ച മന്ദഹാസം കൊണ്ടു ഏറെ മോഹിപ്പിച്ച ആ  സാന്നിധ്യം ഇനി ഓര്‍മ്മകളിലെ ഒരു പച്ചതുരുത്ത് മാത്രം....ഒരു പെരുന്നാൾ രാത്രിയിലുള്ള ഓർമ്മ ....

ആദ്യ യാത്രയിലെ പരിക്കുകൾ ഇവിടെ വായിക്കാം ...http://ashrafnedumbala.blogspot.com/2012/01/12-si-si-si-si-si-si_2031.html

ബുധനാഴ്‌ച, ഓഗസ്റ്റ് 31, 2016

....മടക്ക യാത്ര ....

                           നമ്മുടെ ജീവിതത്തില്‍ നാം ധാരാളം യാത്രകള്‍ ചെയ്യാറുണ്ട്. അവശ്യ സാധനങ്ങള്‍ വാങ്ങുവാനായി തൊട്ടടുത്ത കടയിലേക്ക് നടത്തുന്ന യാത്രയാവട്ടെ, ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് നടത്തുന്ന യാത്രയാവട്ടെ, നമ്മുടെ ഓരോ യാത്രകൾക്കും നമുക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരിക്കും. ലക്‌ഷ്യം അറിഞ്ഞു കൂടാതെയുള്ള യാത്ര, അതില്‍ തന്നെ അര്‍ത്ഥശൂന്യമാണ്. ലക്ഷ്യം മാറുന്നതനുസരിച് നമ്മുടെ യാത്രയുടെ സ്വഭാവവും മാറുന്നു.

ഇതുപോലെ തന്നെയാണ് നമ്മുടെ ജീവിത യാത്രയും. നാം എന്തിനാണ് ഈ ഭൂമിയില്‍ ജീവിക്കുന്നത്? നമ്മുടെ ജീവിത യാത്രയുടെ ലക്ഷ്യമെന്താണ്‌? ചരിത്രത്തിലുടനീളം മനുഷ്യന്‍ ചോദിക്കുന്ന ചോദ്യമാണിത്. മനുഷ്യന് നന്മയുടെ മൂല്യങ്ങള്‍ പകർന്നു നല്‍കുന്ന ധാരാളം മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഇന്ന് ഈ ഭൂമിയിലുണ്ട്. അത്യാധുനിക കണ്ടുപിടുത്തങ്ങള്‍ കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ശാസ്ത്രം പ്രപഞ്ചത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ശാസ്ത്രലോകവും ഒരു ചോദ്യത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുന്നു. ആ ചോദ്യമാണ് 'മരണശേഷം അവന്‍റെ ആത്മാവിന് എന്ത് സംഭവിക്കുന്നു?' ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുവാൻ ആർക്കും സാധിക്കുന്നില്ല.

ഈ ഭൂമിയിലെ മനുഷ്യന്‍റെ ജീവിതം എന്തിനെ ലക്ഷ്യം വച്ചുള്ളതാണ്. അല്ലെങ്കില്‍ മരണശേഷം അവന്‍റെ ആത്മാവിന് എന്ത് സംഭവിക്കുന്നു എന്ന്  വ്യക്തമായ ബോധ്യങ്ങള്‍ ഇല്ലാതെ വരുന്ന മനുഷ്യന്‍, അവന്‍റെ ജീവിതം ഈ ഭൂമിയില്‍ വച്ചുതന്നെ സുഖിച്ചു തീര്‍ക്കുവാന്‍ വെമ്പല്‍കൊള്ളുന്നു. അതുകൊണ്ടാണ് ഈ ആധുനിക ലോകത്ത് മനുഷ്യന്‍ പണത്തിനും പ്രശസ്തിക്കും സുഖസൗകര്യങ്ങള്‍ക്കും പിന്നാലെ പരക്കം പായുന്നത്, അതിനുവേണ്ടി മത്സരിക്കുന്നത്, അതിനുവേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യാനോ വേണ്ടിവന്നാല്‍ കൊല ചെയ്യാന്‍ പോലുമോ മടി കാണിക്കാത്തത്. എന്നാല്‍ മരണശേഷം നമ്മുടെ ആത്മാവിന് എന്ത് സംഭവിക്കുന്നു എന്ന്‍ വ്യക്തമായ ബോധ്യമുണ്ടാകുമ്പോള്‍ നമ്മുടെ ഈ ഭൂമിയിലെ ജീവിതത്തിന്‍റെ സ്വഭാവം തന്നെ മാറുന്നു.

കുറെ ദിവസങ്ങൾക്കു ശേഷം എന്റെ പ്രിയതമ ഇന്നലെ എന്നെ കാണാൻ വന്നു ഞാൻ കിടക്കുന്ന കട്ടിലിനു താഴെയായി അവളും കിടക്കുന്നു കുറേയെന്തെക്കെയോ കാര്യങ്ങൾ സംസാരിച്ചു അതിനിടയിൽ ഞാൻ അവളോട് ചോദിച്ചു നിനക്കവിടെ സുഖാണോ ?
''ഓ എനിക്ക് നല്ല സുഖാണ് ,
നാട്ടിലൊക്കെ മഴയാണ് എന്ന് ഫോൺ വിളിച്ചപ്പോൾ പറഞ്ഞു നീ പോയിടത്തു നിനക്ക് മഴ കൊള്ളുമോ ?
''ഇല്ല എനിക്ക് മഴ കൊള്ളുന്നില്ല എന്നാൽ മഴ കൊള്ളുന്നവർ ഉണ്ട് അവിടെ '' ഞാനെപ്പോഴും നല്ല ഉറക്കമാണ് എപ്പോഴെങ്കിലും ഒന്ന് ഉണരും ഞാൻ ഹോസ്‌പിറ്റലിൽ നിന്ന് അങ്ങിനെ ഉറങ്ങിയില്ലല്ലോ ''അതാണ് ഉറക്കം തന്നെ ''
ശരിയാണ് അവൾ പറഞ്ഞത് ,അവൾ മരിക്കുന്നതിന്റെ തലേ ദിവസം രാത്രി അവളെ ചുറ്റി പിടിച്ചു കുറേനേരം കിടന്നിരുന്നു ഞാൻ പതിനൊന്നര മണി കഴിഞ്ഞിട്ടും ഉറക്കം വരാതായപ്പോൾ ഞാൻ അവളോട് പറഞ്ഞു നീ ഉറങ്ങിയില്ലെങ്കിൽ ഞാൻ എവിടേക്കെങ്കിലും പോകുട്ടോ ,,
അപ്പോൾ അവൾ പറഞ്ഞു നിങ്ങൾ എവിടെ പോയാലും ഞാൻ നിങ്ങളെ കൂടെ തന്നെ വരും !!കുറെ ഴിഞ്ഞു ശര്ധിക്കാൻ എഴുന്നേറ്റു പിന്നീട് ഞാൻ മാറികിടന്നു അവൾ സ്വസ്ഥമായി ഉറങ്ങിക്കോട്ടെ എന്ന് കരുതി ,,
..ഞങ്ങൾ സംസാരം തുടർന്നു
അവൾ പറഞ്ഞു
''പിന്നേയ് ഒരു കാര്യം നിങ്ങൾ അന്ന് തന്ന ആ മുത്തം ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്‌ ട്ടോ ,അത് ഇനി നമ്മൾ കണ്ടുമുട്ടുന്നത് വരെ ഉള്ളതാ ''
അതിനു നമ്മൾ ഇന്നും കണ്ടുമുട്ടിയില്ലേ ?
''ഇന്നല്ല നമ്മൾ ഒരു സ്ഥലത്തു വെച്ച് കണ്ടുമുട്ടും അത് നിങ്ങള്ക്ക് എങ്ങിനെ എന്ന് എനിക്ക് വിവരിച്ചു തരാൻ കഴിയുന്നില്ല ഞാനിപ്പോൾ നിൽക്കുന്ന ഈ ലോകം അത് ഇവിടെ വന്നാൽ തന്നെ നിങ്ങള്ക്ക് അറിയുള്ളൂ നിങ്ങൾ ഇപ്പം നിൽക്കുന്നത് അല്ലട്ടോ ലോകം ഞാൻ നിൽക്കുന്നതാ യഥാർത്ഥ ലോകം അത് ഇവിടെ വരുമ്പോഴാ നിങ്ങക്ക് അറിയുള്ളോ എനിക്ക് പറയാൻ കഴിയുന്നില്ല അതിനെ പറ്റി !!
മ്.... ഞാനൊന്ന് മൂളി
''അല്ല നീ പറഞ്ഞ മുത്തം എന്നാ നിനക്ക് തന്നത് ? എനിക്കോർമ്മയില്ല !!
''കുറെ ആളുകൾക്കിടയിൽ നിന്ന് തന്നത് ഓർമ്മയില്ല ?
''ഇല്ല സത്യം ?
''എന്നാ വേണ്ട ഞാൻ പോവുന്നു !!
പെട്ടന്ന് ഞാൻ ഞെട്ടിയുണർന്നു ഞാൻ എന്താണ് കണ്ടത് എന്ന് എനിക്ക് വിശ്വസിക്കാൻ തന്നെ പ്രയാസം കുറേനേരം സ്വപ്നം കണ്ടത് ഓർത്തു കിടന്നു'' ശരിക്കും സ്ഥലകാല ബോധം വരുന്നില്ല !!
കുറച്ചു നേരത്തിനു ശേഷം എനിക്കോർമ്മവന്നു ''
ശരിയാണ് അവൾ പറഞ്ഞത് അവൾ മരിച്ചു വീട്ടിലെത്തിച്ചു രാത്രിയായതുകൊണ്ടു കുടുംബക്കാരും അയൽവാസികളും മാത്രമേ ഉളളൂ വീട്ടിൽ ബാക്കിയുള്ളവരെല്ലാം പിരിഞ്ഞു പോയിരിക്കുന്നു !! എല്ലാവരും ചുറ്റുവട്ടത്തു ഇരുന്നു ഖുർആൻ പാരായണം ചെയ്യുന്നു ഞാനും അവളുടെ മുഖത്തിന്റെ വലതു ഭാഗത്തായി ഇരുന്നു കയ്യിലുള്ള മൊബൈലിൽ നോക്കി ഖുർആൻ പാരായണം ചെയ്തു ചെറിയ മകൻ അപ്പോഴും എന്റെ അടുത്ത് വന്നു ചാരി നിൽക്കുന്നു അവന്റെ ഉമ്മാനേയും നോക്കി ഉമ്മാക്ക് എന്താ സംഭവിച്ചത് എന്ന് അവനറിയുന്നില്ല ചിലപ്പോഴെല്ലാം വെള്ള നമസ്ക്കാര കുപ്പായമിട്ട് അവൾ കിടന്നു നമസ്ക്കരിച്ചത് അവൻ കണ്ടിട്ടുണ്ട് അതുതന്നെയായിരിക്കണം അവൻ ധരിച്ചിട്ടുണ്ടാവുക അല്ലാതെ അവൻ അങ്ങിനെ നിൽക്കില്ല !!
ഒരു അദ്ധ്യായം പാരായണം കഴിഞ്ഞതും ഞാൻ അവളുടെ വെള്ള മൂടുപടം മാറ്റി ചെറിയ ചിരിയോടുകൂടി കിടക്കുന്ന ആ തണുത്ത നെറ്റിയിൽ ഒരു ചുംബനം നൽകി എനിക്കപ്പോൾ അങ്ങിനെയാണ് തോന്നിയത് !!
എല്ലാവരും അന്തംവിട്ടു എന്നെ തന്നെ നോക്കുന്നു ഞാൻ ആ ഭാഗത്തേക്ക് ശ്രദ്ധിച്ചതേയില്ല മകനെ അരികിൽ ചേർത്ത് നിർത്തി പാരായണം തുടർന്നുകൊണ്ടിരുന്നു , കുറച്ചു കഴിഞ്ഞപ്പോഴേക്കും അവളെ കുളിപ്പിക്കാൻ എടുത്തു വെച്ചു..
ആ കാര്യമാണ് അവൾ തന്നോട് സ്വപ്നത്തിൽ വന്നു പറഞ്ഞത് എന്ന് എനിക്ക് മനസിലായി !! അവളുടെ ഉമ്മയും അനുജത്തിയും ജേഷ്ട്ടത്തിയും ആങ്ങളമാരും ഉള്ളപ്പോൾ ഉള്ള ചുംബനം !!
അവൾ വന്നു കുറച്ചു നേരം വന്നു സംസാരിച്ചു പോവുകയും ചെയ്തു !!
നമ്മളെല്ലാവരും ഉറങ്ങി കഴിഞ്ഞാൽ ആ ശരീരത്തിൽ ആത്മാവ് ഉണ്ടാകില്ല ജീവൻ മാത്രമേ അതിൽ ഉണ്ടാവുകയുള്ളൂ അതുകൊണ്ടാണ് വേദഗ്രന്ഥങ്ങൾ പറയുന്നത് മരണത്തിന്റെ പകുതിയാണ് ഉറക്കം എന്നത് ''
പണ്ട് എന്റെ ഉപ്പ പറഞ്ഞുതരുമായിരുന്നു ഉറങ്ങി കിടക്കുന്നവരുടെ ആത്മാവും മരണപ്പെട്ടവരുടെ ആത്മാവും കണ്ടുമുട്ടും സംസാരിക്കും എന്ന് എന്നാൽ ഉറങ്ങുന്ന ആൾ ഉണരുന്ന മാത്രയിൽ ആത്മാവ് അയാളുടെ ശരീരത്തിൽ പ്രവേശിക്കും അഥവാ ശരീരത്തിൽ പ്രവേശിക്കാൻ വൈകിയാൽ ആൾക്ക് സ്ഥലകാല ബോധമില്ലാത്തവനെ പോലെ പ്രവർത്തിക്കും എന്ന് '' അതുതന്നെയാണ് ശാസ്ത്രവും പറയുന്നത് ബോധമനസ് അബോധമനസ് എന്നീ രണ്ടു അവസ്ഥകളെ'' ആത്മാവ് ഉള്ള ശരീരത്തിനെ ബോധമനസ് എന്നും ആത്മാവ് ഇല്ലാത്ത ശരീരത്തിനെ അബോധമനസ് എന്നും നമ്മൾ പറയുന്നത് പലപ്പോഴും ഹിപ്നോട്ടിസം നടക്കുന്നത് അബോധമനസിലാണ് ''
ഒരാളുടെ ജനനം പിറവി എടുക്കുമ്പോൾ തന്നെ ഓൾറെഡി പുരുഷനിൽ നിന്ന് സ്ത്രീയിലേക്കു ജീവൻ പാസ് ചെയ്യുന്നുണ്ട് പിന്നീട് നാലാം മാസത്തിലാണ് ഗർഭസ്ഥ ശിശുവിൽ ആത്മാവ് ഇടുന്നതു എന്നാണു ഖുർആൻ പറയുന്നത്,
http://ashrafnedumbala.blogspot.com/2016/10/blog-post_63.html


ഈ ലോകം വിട്ടു മറ്റൊരു ലോകത്തു കണ്ടുമുട്ടാം എന്നാണു അവൾ പറഞ്ഞിട്ടു പോയത് അതിനു കാത്തിരിക്കുന്നു ഞാൻ !!https://www.youtube.com/watch?v=9-L5TwnkrLc

വ്യാഴാഴ്‌ച, ജൂലൈ 28, 2016

നിറമുള്ള സ്വപ്‌നങ്ങൾ

.................മൂന്നാം ദിവസം ഗൾഫിൽ പോവുകയാണ് അതിനു മുന്നേ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കണം അല്ലെങ്കിൽ തിരിച്ചു വരുമ്പോഴേക്കും മറ്റാരെയെങ്കിലും സ്വന്തമാക്കും മാത്രവുമല്ല അവൾ ബന്ധുവും കൂടിയാണ്  ,ഉമ്മാനോട് കാര്യം അവതരിപ്പിച്ചു ഉമ്മ ഉപ്പാനോടും കാര്യം പറഞ്ഞു,
''നിനക്കവളെ ഇഷ്ടമാണെടാ ? ഉപ്പാന്റെ ചോദ്യം ,
'ഉം
''അവൾക്കു നിന്നോടോ ?
'അവൾക്കും ഇഷ്ട്ടാണ് '' ഞാൻ സന്തോഷത്തോടെ പറഞ്ഞു ''
ശരി നാളെ നീ  കട  നോക്ക് ഞാൻ  അവടെ വരെ പോയി വരാം '' ദിവസങ്ങളായുള്ള പ്രതീക്ഷയിൽ  അന്ന്  ഭാവി സ്വപ്‌നങ്ങൾ കണ്ടു സന്തോഷമായി  നന്നായി  ഉറങ്ങി ,
'നേരം വെളുത്ത പാടെ ഉപ്പ കട എന്നെ  ഏൽപ്പിച്ചു''  ഒരു മോതിരവും വാങ്ങി അവളുടെ വീട്ടിലേക്കു പുറപ്പെട്ടു തിരിച്ചു വരുന്നതും പ്രതീക്ഷിച്ചു ഞാനും ഇരുന്നു !!
നേരം രാത്രിയായി ഉപ്പ തിരിച്ചു വന്നപ്പോൾ ,വന്നപാടെ ഉമ്മാനോട് ചോറ് വിളമ്പാൻ പറഞ്ഞു ,ചോറ് ഉണ്ണുന്നതിനിടയിൽ ഉമ്മ ഉപ്പാനോട് ''
''പോയ കാര്യമെന്തായി ?
ഉപ്പ ഒന്നും മിണ്ടുന്നില്ല !
ഞാൻ ഒന്നും മിണ്ടാതെ മാറി നിന്നു ,വീണ്ടും ഉമ്മാന്റെ ചോദ്യം
''നിങ്ങള് കേൾക്കുന്നുണ്ടോ ?പോയ കാര്യന്തായീന്ന് ?
''ഉപ്പ എന്റെ നേരെ രൂക്ഷമായി  ഒന്ന് നോക്കിയിട്ടു പറഞ്ഞു ''പണമില്ലാത്തവന് പ്രേമിക്കാൻ അവകാശമില്ലെന്ന് നിനക്കാരും പറഞ്ഞു തന്നിട്ടില്ലടാ ''അതൊരു അലർച്ചയായിരുന്നു !! ഞാനാകെ ഞെട്ടിത്തരിച്ചു !!
ഉം എന്നെ നാണം കെടുത്തിയിട്ടേ നീ അടങ്ങൂ ''അവളും കുടുംബവും നിന്നെ പണം വെച്ച് തൂക്കി നോക്കിയപ്പോൾ നീ താഴെ തട്ടിലാടാ !! അവള് നേരം പോക്കിന് കൊണ്ട് നടന്നതാ നിന്നെ  പിന്നെയും എന്തൊക്കെയോ ഉച്ചത്തിൽ  പറയുന്നുണ്ട് ഞാനൊന്നും കേട്ടില്ല ,
ഞാൻ നേരെ മുറിയിൽ കയറി കതകടച്ചു കമിഴ്ന്നു കിടന്നു കുറെ നേരം കരഞ്ഞു ''ഉപ്പാന്റെ ആ രോഷപ്രകടനം എന്റെ നേരെയുള്ള ദേഷ്യമായിരുന്നില്ല'' മറിച് എന്നോടുള്ള സ്നേഹക്കൂടുതലായിരുന്നു ആ അലർച്ചയിൽ '' മകനെ ചതിച്ച പെണ്ണിനോടുള്ള ദേഷ്യം ,
അന്ന് ഞാൻ ഉറങ്ങിയതേയില്ല ,രണ്ടാമത്തെ ദിവസം എല്ലാവരോടും യാത്ര പറഞ്ഞു ആദ്യമായുള്ള ഗൾഫ് യാത്രക്ക് പുറപ്പെട്ടു ,ആ യാത്രയിൽ മുഴുവനും അവളുടെ മുഖമായിരുന്നു മനസ്സിൽ '' ബോംബെയിലെത്തി രണ്ടു ദിവസം അവിടെ താമസിച്ചു മരുഭൂമിയിൽ വന്നിറങ്ങുമ്പോൾ എന്നെ എതിരേറ്റത് ഒരു കഴുതയും ഒരു നായയും മുന്നൂറോളം വരുന്ന ഒരു ആട്ടിൻ പറ്റവുമായിരുന്നു !!
സംസാരിക്കാൻ ആരുമില്ലാതെ ആടുമായി മരുഭൂമിയിലൂടെ അലഞ്ഞു തിരിഞ്ഞു നടന്നു പലപ്പോഴും മുടിനാരിഴക്ക് ചെന്നായ്ക്കളിൽ നിന്നു രക്ഷപെട്ടു അല്ലാഹുവിന്റെ ആ പരീക്ഷണത്തിൽ എപ്പോഴും അല്ലാഹുവിന്റെ കാവലും എന്നിലുണ്ടായിരുന്നു ''അൽ ഹംദു ലില്ലാഹ്'' ( സർവ്വ സ്തുതിയും അല്ലാഹുവിന്ന്) ദിവസങ്ങളും മാസങ്ങളും കടന്നു പോയി വിസ തന്ന ഏജന്റിനെ ശപിച്ചു കൊണ്ടിരുന്നു ഒപ്പം ചതിച്ച കാമുകിയെയും ''എപ്പോഴെങ്കിലും കാണുന്ന ആഫ്രിക്ക കാരനായ സോമാലി പയ്യനുമായി അടുപ്പം കൂടി ദൂരെ നിന്നു കാണുമ്പോഴേ അവൻ ഒട്ടകപുറത്തിരുന്നു കൈ വീശി കാണിക്കും ആദ്യ ദിവസങ്ങളിൽ പരസ്പരം ഭാഷ അറിയാത്തതുകൊണ്ട് ആംഗ്യ ഭാഷയായിരുന്നു ഞങ്ങളുടെ ഏക ആശ്രയം പിന്നീട് ഞാൻ അറബി ഭാഷ പടിച്ചപ്പോഴേക്കും അവനെ ഇടയ്ക്കു കാണാതായി ശമ്പളം കൊടുക്കാത്ത അറബിയെ പറ്റിയായിരിക്കും കൂടുതലും സംസാരം'' അന്നും പതിവുപോലെ ആടിനെയുമായി പോയപ്പോഴായിരുന്നു ചെന്നായ്ക്കൾ വന്നതും ആടുകളുടെ പരക്കം പാച്ചിലും  അതിനിടയിൽ  എന്റെ വെള്ളം മുഴുവൻ തട്ടി മറിഞ്ഞു പോയി കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല വെയിലിന്റെ ചൂടും അസഹ്യമായി എപ്പോഴോ ഞാൻ  ബോധം കെട്ടു വീണു അന്നും അവൻ ആരോ പറഞ്ഞയച്ചത് പോലെ വന്നു എന്നെ കോരിയെടുത്തു ഒട്ടകപുറത്തു കിടത്തി റൂമിലെത്തിച്ചു ''ഭാവിയിൽ  ഇനിയും നീ എനിക്ക്  ഈ ഭൂമിയിൽ ഒരു പരീക്ഷവസ്തുവാണ്  മറ്റുള്ളവർക്ക് ദൃഷ്ട്ടാന്തമായി ജീവിക്കണം എന്ന് അല്ലാഹും കരുതിയിട്ടുണ്ടാവും ''പിന്നീട് ആ സോമാലിയക്കാരനെ കണ്ടതേയില്ല ,തിരിച്ചുള്ള കപ്പൽയാത്രയിൽ സൊമാലിയ   മൊഗാദിഷ് തുറമുഖത്തു എത്തിയപ്പോഴും അവനെ കുറെ ഓർത്തു ആ കപ്പൽ യാത്രയിൽ മരണപ്പെട്ട രണ്ടു പേരെ കടലിൽ മറവു ചെയ്തു തിരിച്ചു വന്നു  എന്റെ ബർത്തിൽ കിടക്കുമ്പോഴും ഞാൻ  ഓർത്തു എല്ലാവരും ആരുടെയൊക്കെയോ ആരോ ആണ് എവിടെയോ ജനിക്കുന്നു എവിടെയോ  ജീവിക്കുന്നു  എവിടെയോ മരിക്കുന്നു ''..... ആട് ജീവിതം മുഴുവൻ എഴുതിയത് ഇവിടെ വായി
ക്കാം...http://ashrafnedumbala.blogspot.com/2011/12/blog-post_25.html

''ഒരിടത്തു ജനനം ഒരിടത്തു മരണം
...ചുമലിൽ ജീവിതഭാരം
ഒരിടത്തു ജനനം ഒരിടത്തു മരണം
...ചുമലിൽ ജീവിതഭാരം

വഴിയറിയാതെ മുടന്തി നടക്കും
 വിധിയുടെ ബലി മൃഗങ്ങൾ...നമ്മൾ
.... വിധിയുടെ ബലി മൃഗങ്ങൾ''

ഈ യാത്ര തുടങ്ങിയെതെവിടെ നിന്നോ
ഇനിയൊരു വിശ്രമ മെവിടെച്ചെന്നോ
മോഹങ്ങളവസാന നിമിഷം വരെ
മനുഷ്യ ബന്ധങ്ങൾ ചുടലവരെ ....
......................ഒരു ചുടല വരെ ...
കരളിലെ ചെപ്പിൽ സ്വപ്നമെന്നൊരു
...................കള്ള നാണയം ഇട്ടതാര്
..

കണ്ടാലകലുന്ന കൂട്ടുകാരോ ....
കല്ലെറിയാൻ വന്ന നാട്ടുകാരോ ...←

ചൊവ്വാഴ്ച, ജൂലൈ 12, 2016

പൊള്ളലുകൾ

പടിഞ്ഞാറെ മാനത്ത് സൂര്യൻ കുങ്കുമം വാരി വിതറി കഴിഞ്ഞു മരച്ചില്ലകളിലൂടെ രശ്മികൾ ഭൂമിയിലെത്താതെ മാഞ്ഞു പോകുന്നത് പോലെ തോന്നി ആകാശസീമയിലൂടെ പറവകൾ ചേകേറാൻ താവളം ലക്ഷ്യമാക്കി പറക്കുന്നു

 താനും ഒരിക്കൽ ഇങ്ങിനെയൊക്കെയായിരുന്നു മക്കളും സ്നേഹനിധിയായ ഭാര്യയും എല്ലാം കൊണ്ടും സ്വർഗ്ഗതുല്ല്യമായ വീട് ,
ഇന്ന് എല്ലാം ഒരു പാഴ്കിനാവ് മാത്രം എത്ര പെട്ടന്നാണ് എല്ലാം കീഴ്മേൽ മറിഞ്ഞത് അല്ലാഹു വിന്റെ പരീക്ഷണത്തെ അതിജീവിക്കാൻ ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് !!
അറിയുന്നില്ല.
രാത്രിയിലെ തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങൾ തങ്ങൾക്ക് ചുറ്റും നൃത്തമാടുന്നത് പോലെ കഴിഞ്ഞുകൂടുമ്പോഴാണ് പൊടുന്നനെ കാർമേഘം മൂടി ഇരുൾ പരന്നത് "
പിന്നീട് പൊടുന്നനെ ആയിരുന്നു ആശുപത്രിയിൽ നിന്ന് ആശുപത്രിയിലേക്കുള്ള പ്രയാണം കയ്യിലിണ്ടായിരുന്നത് തികയാതെ വന്നപ്പോൾ കടം വാങ്ങാൻ തുടങ്ങി ഭാര്യയുടെ അസുഖത്തിന് ഒരു കുറവും കണ്ടില്ല ഡൊക്ടർമാർ പല കുറി കൈമലർത്തി വൈദ്യശാസ്ത്രം പകച്ചു നിന്ന രോഗത്തിന് മുന്നിൽ ഞാനും ഇടറി വീണു
ചികിത്സ തുടർന്ന് കൊണ്ടിരുന്നു അസുഖങ്ങളും മാറി മാറി വന്നു കൊണ്ടേയിരുന്നു ആമാശയത്തിലെ ട്യൂമർ കണ്ടു പിടിച്ച ഡൊക്ടർ ഓപ്പറേഷനിലൂടെ സുഖപെടുത്താം എന്ന് പറഞ്ഞപ്പോൾ ഒരു പുത്തൻ പ്രതീക്ഷയായി എന്ത് നഷ്ടപെട്ടാലും ഭാര്യയുടെ ജീവൻ രക്ഷിക്കുക എന്നത് മാത്രമായി ചിന്ത ,
പക്ഷെ സർജറി വിഭാഗത്തിൽ നിന്ന് ഡൊകടർ പറഞ്ഞ വാക്കുകൾ കേട്ട് ആ പ്രതീക്ഷയും അറ്റു ,പരമാവധി രണ്ടു വർഷം പ്രതീക്ഷിച്ചാൽ മതി എന്ന വാക്കു കേട്ട പാതി ചെവി പൊത്തുകയായിരുന്നു ഞാൻ "
രണ്ടു വർഷം തികയാൻ രണ്ട് മാസം കൂടി ബാക്കി യിരിക്കെ കൈവിട്ടു പോയി എല്ലാം !!
കുട്ടികളെ ഭാര്യാ സഹോദരിയെ ഏൽപ്പിച്ചു
കിരീടവും ചെങ്കോലും നഷ്ടപ്പെട്ട ചക്രവർത്തിയെ നാടുകടത്തുന്നതു പോലെ അവൾ പോയതിന്റെ ഇരുപത്തിമൂന്നാം നാൾ രാത്രിയുടെ അന്ത്യയാമത്തിൽ ഞാനും കടൽ കടന്നു
ഒരാഴ്ച മുമ്പ് ചെറിയ മകൻ മുറ്റത്തേക്ക് കണ്ണും നട്ടിരിക്കുന്നു ,
ഭാര്യ സഹോദരി സ്നേഹത്തോടെ അവന്റെ അടുത്തിരുന്നു അവനോട് ചോദിച്ചു
എന്താ നീ ഇങ്ങിനെയിരിക്കുന്നത്
" ഉമ്മച്ചി എപ്പഴാ സ്വർഗ്ഗത്തിന്നു വര്യാ ,
ഉമ്മച്ചി ഇനി ഇങ്ങോട്ട് വരില്ല നമ്മളെല്ലാരും ഇനി ഉമ്മച്ചീന്റെടുത്തേക്കാ പോവുക മോനെ !
" വേണ്ട ഞമ്മക്ക് അങ്ങട്ട് പോവണ്ട ഉമ്മച്ചി അന്ന് ഉമ്ര ക്ക് പോയി വരുമ്പോ സാധനങ്ങൾ കൊണ്ട് വന്നത് പോലെ നിജൂന് സാധനങ്ങൾ കൊണ്ട് വരാൻ ഉമ്മാനോട് ഫോൺ വിളിച്ച് പറയണം ട്ടോ ങ്ങള് !!
ഞാനും ഇപ്പോൾ തെളിഞ്ഞ ആകാശത്തേക്ക് നോക്കി കിടന്നപ്പോൾ ഒരു വലിയ നക്ഷത്രം എന്നെ നോക്കി കണ്ണിറുക്കി അതെ അത് അവളാണ് എന്റെ കുഞ്ഞുങ്ങളുടെ ഉമ്മ "

കുറെ ദിവസങ്ങൾക്കു ശേഷം ഇന്നവൾ എന്റടുത്തു വന്നു ....http://ashrafnedumbala.blogspot.com/2016/08/blog-post.html

വ്യാഴാഴ്‌ച, ഏപ്രിൽ 14, 2016

..............ഭൂത കാലത്തിലേക്ക് ഒരു എത്തിനോട്ടം !!



ഫോണില്‍ അക്കങ്ങള്‍ കുത്തിത്തീര്‍ന്നപ്പോള്‍, ഞാൻ റിസീവര്‍ ചെവിയിലേക്ക് ചേര്‍ത്തു. ഒരു നിമിഷത്തിനുശേഷം മറുപുറത്തുനിന്ന് കേട്ടു.

''നാളികേരത്തിന്റെ നാട്ടിലെനിക്കൊരു  നാഴി ഇടങ്ങഴി മണ്ണുണ്ട് '' ''.നാളികേരത്തിന്റെ നാട്ടിലെനിക്കൊരു  നാഴി ഇടങ്ങഴി മണ്ണുണ്ട് ...ഒരു നാഴിയിടങ്ങയി മണ്ണുണ്ട് ...........

.വളരെ മധുരമായ  റിങ്‌ടോണ്‍ പാട്ട്.
പെട്ടെന്നുതന്നെ ഞാൻ ഫോണ്‍ കട്ട് ചെയ്തു. താന്‍ വിളിച്ച നമ്പര്‍ തെറ്റിയിരിക്കുന്നു. വരണ്ട ഒരു കച്ചവടത്തിന്റെ കണക്കുകള്‍ മാത്രം സംസാരിക്കാറുള്ള മൊയിദീൻ എന്ന മനുഷ്യന്റെ മൊബൈല്‍ഫോണില്‍ ഇങ്ങനെയൊരു പാട്ട് വരാനേയില്ല. ഇന്നലെകൂടി വിളിച്ചപ്പോള്‍ ഒരു വികാരവുമില്ലാത്ത ഫോണ്‍ മുഴക്കം മാത്രമേ  മൊയ്‌ദീൻക്കാന്റെ  മൊബൈലില്‍ ഉള്ളതായിരുന്നുതാനും.

പക്ഷേ, വീണ്ടും മൊയിദീൻക്കാന്റെ നമ്പര്‍ ഉറപ്പുവരുത്തി വിളിക്കുന്നതിനുപകരം ഞാൻ വിരല്‍കൊണ്ട് റീഡയലിങ് കട്ടയിലാണമര്‍ത്തിയത്. ഒരിക്കല്‍കൂടി ആ പാട്ട് വന്നുതുടങ്ങി:

.നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി യിടങ്ങഴി മണ്ണുണ്ട്..
 ഒരുനാഴിയിടങ്ങഴി മണ്ണുണ്ട്
അതിൽ നാരായണക്കിളി കൂടുപോലുള്ളൊരു നാലുകാലോല പുരയുണ്ട് ...


റിങ്‌ടോണ്‍ പൂര്‍ണമായി പാടിത്തീരുന്നതുവരെ ഞാൻ കേട്ടു.
ഒരു സന്ധ്യാ സമയത്തു എന്റെ പ്രിയപ്പെട്ട ഉപ്പ ഞാനെന്ന നാല് വയസുകാരനെയും  തോളിലേറ്റി കൊണ്ടുപോയി കാണിച്ചു തന്ന എന്റെ ജീവിതത്തിലെ ആദ്യത്തെ  സിനിമ ''തുറക്കാത്ത വാതിൽ ...
എത്രയോ കാലമായി ഈ പാട്ട് കേട്ടിട്ട്! വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഒടുവിലായി ഈ പാട്ട് കേട്ടത്. അപ്പോഴൊന്നും ഈ പാട്ടിനോട് പ്രത്യേകിച്ച് ഒന്നും തോന്നിയതുമില്ല.

എന്നാല്‍, ഇപ്പോള്‍ റിങ്‌ടോണ്‍ മാത്രമായി ഈ പാട്ട് കേള്‍ക്കുമ്പോള്‍ മനസ്സ് എന്തിലേക്കൊക്കെയോ ഉണരുകയാണ്. കുറെ കാലമായി ഒന്നിലേക്കും ഉണര്‍ന്നിട്ടില്ലാത്തവിധംതന്നെ.

വീണ്ടും കേട്ടതോടെ, ആ റിങ്‌ടോണ്‍ പിന്നെയും പിന്നെയും കേള്‍ക്കണമെന്ന് തോന്നുകയാണ്. ഞാൻ ഒന്നുംതന്നെ ചിന്തിക്കാതെ, റീഡയലിങ്ങില്‍ വിരലമര്‍ത്തി. ഇത്തവണ പാട്ട് കേട്ട് കഴിഞ്ഞതും ഞാൻ ഇരുന്ന കസേരയില്‍നിന്ന് എഴുന്നേറ്റു.
മൊയിദീൻ ക്കാന്റെ ഫോണില്‍നിന്ന് ഇങ്ങോട്ടോ ഇവിടെനിന്ന് അങ്ങോട്ടോ ഉള്ള വിളികളല്ലാതെ മറ്റൊരു മനുഷ്യസ്വരംപോലും ഇവിടെ ഉയരാറുമില്ല. എന്നാല്‍, എന്റെ മണ്ണിനെപ്പറ്റിയുള്ള ഈ പാട്ട് ഈ മൗനത്തിലേക്ക് വല്ലാത്ത ഒരു മുഴക്കമായി പതിച്ചിരിക്കുകയാണ്.

പെട്ടെന്നാണ് ഞാൻ ഒരു കാര്യം ഓര്‍ത്തത്. താന്‍ ഇപ്പോള്‍ തെറ്റിവിളിച്ച ആ നമ്പര്‍ ആരുടേതായിരിക്കും? അതിന്റെ ഉടമസ്ഥന്‍ അല്ലെങ്കില്‍ ഉടമസ്ഥ അപരിചിതമായ ഒരു നമ്പറില്‍നിന്ന് മൂന്നുതവണ വിളിച്ചത് കാണുമ്പോള്‍ എന്താകും ചിന്തിക്കുക?
ആ നിമിഷംതന്നെ, എന്നെ ഞെട്ടിച്ചുകൊണ്ട് മുറിയില്‍ ഫോണിന്റെ നാദമുയര്‍ന്നു.
റിസീവര്‍ ചെവിയോട് ചേര്‍ത്ത് ഞാൻ ഹലോ പറഞ്ഞു. മറുപുറത്ത് നിശ്ശബ്ദതയുടെ ഒരു വേള. ഹലോ എന്ന് ഞാൻ വീണ്ടും പറയാനാഞ്ഞതും അപ്പുറത്തുനിന്ന് ആ പെണ്‍ശബ്ദം കേട്ടു: ''എന്റെ മൊബൈലിലേക്ക് ഈ നമ്പറില്‍നിന്നുള്ള കോളുകള്‍ കിടക്കുന്നത് കണ്ടു. ഇതാരാണ്?''
ഞാൻ ഒന്നു പകച്ചു. എന്താണ് പറയുക! വെറുതെ വിളിച്ചതാണെന്ന് പറഞ്ഞാല്‍, മൂന്നു പ്രാവശ്യം റോങ് നമ്പറായി വിളിച്ചതാണെന്നു പറഞ്ഞാല്‍ ,

പക്ഷേ, ഒരു പെണ്ണിന്റെ മൊബൈലിലേക്കാണ് താന്‍ വിളിച്ചിരിക്കുന്നത്. സ്വരം കേട്ടിട്ട് ചെറുപ്പത്തിനും മധ്യവയസ്സിനും ഇടയിലുള്ള ഒരാളുടേതുപോലെ തോന്നുന്നു. മൊബൈല്‍വിളികള്‍ പലവിധ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന ഇക്കാലത്ത്, വളരെ സൂക്ഷിച്ചുവേണം എന്തെങ്കിലും പറയാന്‍.
എന്നാല്‍, സ്വയം അദ്ഭുതപ്പെടുത്തിക്കൊണ്ട് ഞാൻ ഇങ്ങനെ പറഞ്ഞു: ''ദയവായി ക്ഷമിക്കണം. ആദ്യം വിളിച്ചത് ഒരു റോങ്‌നമ്പറായി പോയതാണ്. പക്ഷേ, നിങ്ങളുടെ മൊബൈലിലെ ഈ റിങ്‌ടോണ്‍പാട്ട് കേട്ടപ്പോള്‍ വീണ്ടും അത് കേള്‍ക്കാന്‍ കൊതി തോന്നി. അങ്ങനെ വിളിച്ചതാണ്.''
അപ്പുറത്തുനിന്ന് തീര്‍ത്തും അപ്രതീക്ഷിതമായി ഒരു ചിരി ഉയര്‍ന്നു: ''ആദ്യമായാണ് ഇങ്ങനെയൊന്ന് കേള്‍ക്കുന്നത്, റിങ്‌ടോണിനു വേണ്ടി മാത്രം ഒരു വിളി.''

അത്രയും കേട്ടതും ഞാൻ പറഞ്ഞു: ''വിഷമമില്ലെങ്കില്‍ ഒരു കാര്യം പറഞ്ഞോട്ടെ... ഇനിയും എപ്പോഴെങ്കിലുമൊക്കെ ഞാനീ നമ്പറില്‍ ഒന്ന് വിളിച്ച് ആ റിങ്‌ടോണ്‍ ഒന്ന് കേട്ടോട്ടെ. എന്റെയീ ഫോണ്‍ നമ്പര്‍ ഒന്ന് സെയ്‌വ് ചെയ്തിട്ടാല്‍...''
മറുതലക്കല്‍ വീണ്ടും ചിരി:
''ഇത് ഭയങ്കര സ്‌ട്രെയിഞ്ചാണല്ലോ. സത്യത്തില്‍ എന്താ നിങ്ങളെ ഉദ്ദേശം?''
''ഇല്ല മാഡം, വേറെ ഉദ്ദേശങ്ങളൊന്നുമില്ല. എനിക്ക് മറ്റൊന്നും വേണ്ടതില്ല. റിങ്‌ടോണ്‍ കേട്ടാല്‍ മാത്രം മതി'', ഞാൻ തെല്ല് ചമ്മലോടെ പറഞ്ഞു.
''ഓഹോ, അങ്ങനെയോ, എങ്കില്‍ ഈ പാട്ട് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ട് ആവശ്യമുള്ളപ്പോള്‍ കേട്ടാല്‍ പോരെ?
''അതിപ്പോ... ഞാനെന്താ പറയുക... ആ പാട്ട് ഇങ്ങനെ റിങ്‌ടോണിന്റെ ശകലം മാത്രമായി കേള്‍ക്കുമ്പോള്‍ എന്തോ പ്രത്യേകതയുണ്ട്. പിന്നെ... എനിക്ക് മൊബൈല്‍ ഫോണ്‍ ഇല്ല.''

''ഓ... ശരി, എങ്കില്‍ ഞാന്‍ താങ്കള്‍ പറഞ്ഞതുപോലെ ഈ നമ്പര്‍ സെയ്‌വ് ചെയ്തിടാം. പക്ഷേ, ഞാന്‍ ഏത് പേരിലാണ് താങ്കളുടെ നമ്പര്‍ സെയ്‌വ് ചെയ്യേണ്ടതെന്ന് ഒന്ന് പറയുമോ?''
ഞാൻ തെല്ല് ആലോചിച്ചു. ശേഷം പറഞ്ഞു:
''പേരൊന്നും ആവശ്യമില്ല. അപരിചിതന്‍, ങാ, സ്‌ട്രെയിഞ്ചര്‍ എന്നുമാത്രം പേരിന്റെ സ്ഥാനത്ത് ഫീഡ് ചെയ്താല്‍ മതി. എന്തായാലും, ഈ റിങ്‌ടോണ്‍ കേള്‍ക്കുന്നതിനപ്പുറം മാഡത്തെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കാന്‍ എനിക്ക് താല്‍പര്യമില്ല.''

''അപ്പോള്‍, താങ്കള്‍ക്ക് ഞാനാരാണെന്നും എന്റെ പേരെന്താണെന്നും ഒന്നും അറിയണമെന്നേ ഇല്ലേ?'' അവിശ്വസനീയമായത് എന്തോ കേട്ട ഭാവത്തില്‍ മറുപുറത്ത് ശബ്ദം ഉയര്‍ന്നു.

''സോറി, അത്തരം അറിവുകള്‍ക്ക് ഒരു താല്‍പര്യവുമില്ലാത്ത, അറിവുകള്‍കൊണ്ട് ഒരു കാര്യവുമില്ലാത്ത ഒരു ജീവിതമാണ് എന്‍േറത്.''

''നിങ്ങളുടെ സംസാരം കേള്‍ക്കുമ്പോള്‍ ഏതൊക്കെയോ ദുരൂഹതകള്‍ നിങ്ങളുടെ ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ഓകെ, ആയിക്കോട്ടെ . റിങ്‌ടോണ്‍ കേള്‍ക്കണമെന്ന് തോന്നുമ്പോള്‍ വിളിച്ചോളൂ.''

''താങ്ക്‌യൂ, മാഡം. ഒറ്റക്കാര്യംകൂടി. ആ മൊബൈല്‍ നമ്പര്‍ എനിക്കൊന്ന് പറഞ്ഞുതരുമോ? ഇത് കോളര്‍ ഐഡി ഇല്ലാത്ത ഫോണായതിനാല്‍ ഏതുനമ്പര്‍ ആണ് ഞാന്‍ തെറ്റി വിളിച്ചതെന്ന് അറിഞ്ഞുകൂടല്ലോ?''

''അത് നന്നായി, ഇപ്പോഴെങ്കിലും താങ്കള്‍ ഇക്കാര്യം ഓര്‍ത്തിരുന്നില്ലെങ്കില്‍ എന്റെ നമ്പര്‍ ചിലപ്പോ കിട്ടാതെ പോയേനേ. ദാ എഴുതിയെടുത്തോളൂ.''

ഞാൻ അവര്‍ പറഞ്ഞുതന്ന നമ്പര്‍ കുറിച്ചെടുത്തു. 'ബൈ' എന്ന് അവര്‍ പറഞ്ഞതിന് 'ബൈ' എന്ന് ഞാനും പ്രതിവചിച്ചിട്ട് ഫോണ്‍ വെച്ചു.
എന്നാല്‍, തൊട്ടടുത്ത ദിവസങ്ങളില്‍ ഞാൻ ആ നമ്പറിലേക്ക് വിളിച്ചില്ല. മൊയിദീൻ ക്കാന്റെ കടയിലെ പണി കഴിഞ്ഞ് വന്ന് സന്ധ്യക്ക് മുറിയില്‍ തനിയെ ഇരിക്കുമ്പോള്‍ ഞാൻ ആ റിങ്‌ടോണ്‍ മനസ്സിലിട്ട് പാടിക്കൊണ്ടിരുന്നു

ഇരുളിലും മഞ്ഞിലും ചൂളിപ്പിടിച്ച് നില്‍ക്കുന്ന ആ പഴയ കെട്ടിടത്തിലിരിക്കവേ ഞാൻ ഓര്‍ത്തു, ആ പാട്ട് പറയുന്നത് തന്റെതന്നെ ജീവിതമാണ്. നിലക്കാത്ത യാത്രയോടെയുള്ള പ്രവാസജീവിതം   ഏതൊക്കെയോ അപരിചിതവും ഭീതിദവുമായ വഴികളിലൂടെയായിരുന്നു സഞ്ചാരം. അത് ഇപ്പോഴും തുടരുകതന്നെയാണ്. യാത്ര ഇനിയും ഏതൊക്കെ തിരിവുകളിലൂടെ കടന്നുപോകുമെന്നും നിശ്ചയില്ല.

തനിക്ക് ഒരു പരിചയവുമില്ലാത്ത ഒരാളുടെ മൊബൈലില്‍നിന്ന് റിങ്‌ടോണായി ദൂരത്ത് എവിടെയോനിന്ന് ആ പാട്ട് കേള്‍ക്കുമ്പോള്‍,എന്റെ നാട്ടിലെത്തിയത് പോലെ  ഏതോ ഒരു ശാന്തി തന്നെ വന്ന് പൊതിയുന്നതുപോലെ. പിന്നീട്, ഓരോ തവണ ആ നമ്പറിലേക്ക് വിളിക്കുമ്പോഴും ഞാൻ ആ ശാന്തി ഏറ്റുവാങ്ങി.
ഒരു തവണ ഞാൻ ആ നമ്പറിലേക്ക് വിളിച്ചപ്പോള്‍ റിങ്‌ടോണ്‍ തുടങ്ങിയതും അവര്‍ അത് കട്ട് ചെയ്ത് അടുത്ത നിമിഷംതന്നെ തിരികെ വിളിച്ചു.

''സോറി, ഒരു കാര്യം ചോദിക്കാനാണ്. ഇത്രയും കാലം കഴിഞ്ഞിട്ട് താങ്കള്‍ക്ക് നമ്മള്‍ക്കിടയില്‍ ഒരു പരിചയം വല്ലതും വേണമെന്ന തോന്നല്‍ ഉണ്ടായോ എന്നറിയാനാണ്. ഒരു പെണ്ണിന്റെ ഫോണ്‍നമ്പര്‍ കിട്ടിയാലുടന്‍ ആക്രാന്തങ്ങള്‍ക്ക് മാത്രം ശ്രമിക്കുന്ന ധാരാളം ആണുങ്ങളുള്ള ഈ ലോകത്ത് അതിലൊന്നും തീരെ താല്‍പര്യമില്ലാതെ മാറിനില്‍ക്കുന്ന നിങ്ങളുടെ ഈ പ്രകൃതം എനിക്കൊരു കൗതുകമായി. അതും, വേണമെങ്കില്‍ പരിചയമാവാം എന്ന് ഞാനങ്ങോട്ട് ഓഫര്‍ ചെയ്തിട്ടുപോലും.'' അവരുടെ സ്വരത്തില്‍ ഒരു ചിരി കലര്‍ന്നിരുന്നു
കുറെക്കാലം മുമ്പുവരെ താനും അത്തരം ആക്രാന്തങ്ങളുടെ ലോകത്ത് തന്നെയായിരുന്നെന്നും അതില്‍ തന്നെ വെല്ലാനായി ആരുമില്ലായിരുന്നെന്നും പറയട്ടെ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു. പിന്നെ വേണ്ടെന്നുവെച്ചിട്ട് പറഞ്ഞു: ''ഇല്ല മാഡം, അങ്ങനെയൊരു ചിന്ത ഇതേവരെ എനിക്ക് വന്നിട്ടില്ല. റിങ്‌ടോണ്‍ മാത്രം.''

''ഓകെ, ഒരു കാര്യംകൂടി പറഞ്ഞിട്ട് വെച്ചേക്കാം. നിങ്ങളുടെ സ്വരം കേള്‍ക്കുമ്പോള്‍, വലിയൊരു മഴക്ക് തൊട്ടുമുമ്പുള്ള തണുത്ത മഴക്കാറ്റ് വീശുന്ന അന്തരീക്ഷമില്ലേ, അത്തരമൊന്നാണ് ഓര്‍മവരുന്നത്.''

ഞാൻ ആകെ ഒന്നുലഞ്ഞു. ഒരു പെണ്ണില്‍നിന്ന് ഇങ്ങനെയൊക്കെ കേട്ടിട്ട് കാലങ്ങളായിരിക്കുന്നു. വേണ്ട ഒന്നും വേണ്ട.
അപ്പോള്‍ വീണ്ടും മറുഭാഗത്തുനിന്ന് കേട്ടു: ''ഓള്‍ ദ ബെസ്റ്റ് ടു യു ഫ്രന്‍ഡ്, ബൈ.''
ഞാനും യാന്ത്രികമായി പറഞ്ഞു: ''താങ്ക്‌യൂ, ബൈ.''

പിന്നീടൊക്കെ എപ്പോഴെങ്കിലും ഇതേപോലെ അവര്‍ തന്നെ തിരിച്ചുവിളിക്കുമെന്ന് ഞാൻ സംശയിച്ചെങ്കിലും അതുണ്ടായില്ല. അങ്ങനെ, കുറെ നാളുകള്‍കൂടി കഴിഞ്ഞപ്പോള്‍ ഇനിയൊരിക്കലും അവര്‍ ഒരു സംഭാഷണത്തിന് മുതിരുകയില്ല എന്നുതന്നെ ഞാൻ ഉറപ്പിച്ചു. ആഴ്ചയില്‍ മൂന്നുനാലു തവണയെങ്കിലും ഞാൻ മണ്ണിന്റെ  മണമുള്ള  പാട്ട് ശകലം കേട്ട് ഏതോ ഒരു സാന്ത്വനത്തിലെത്തി.

എന്നാല്‍, ഒരുനാള്‍ ഏതാണ്ട് ഒരാഴ്ചത്തെ വിടവിനുശേഷം ഞാൻ വിളിച്ചതും മറുപുറത്ത് റിങ്‌ടോണ്‍ മുറിഞ്ഞുവീണു. പക്ഷേ, ഇപ്പോള്‍ എന്റെ കാതുകളിലേക്ക് കടന്നുവന്നത് അവരുടെ സ്വരമായിരുന്നില്ല. പകരം, നല്ല മുഴക്കത്തിലുള്ള ഒരു പുരുഷസ്വരം.
''ഹലോ''
''ഹലോ'', തെല്ല് പതര്‍ച്ചയോടെ ഞാനും പ്രത്യഭിവാദനംചെയ്തു.
''ഇത് റിങ്‌ടോണ്‍ പാട്ട് കേള്‍ക്കാനായി പതിവായി വിളിക്കാറുള്ള ആളല്ലേ?''
''അതെ.''
''ഓകെ, ഞാന്‍ അവരുടെ ഭര്‍ത്താവാണ്.'' തുടര്‍ന്ന് നിശ്ശബ്ദത. ആ മനുഷ്യന്‍ എന്തോ ഒന്ന് കാര്യമായി പറയാന്‍ ശ്രമിക്കുന്നതുപോലെ എനിക്ക് തോന്നി !!

വീണ്ടും മറുതലക്കല്‍നിന്ന് സംസാരം കടന്നുവന്നു. ''എന്നോട് നിങ്ങളുടെ കാര്യമൊക്കെ പറഞ്ഞിട്ടുണ്ട്. ങാ, ഞാനിനി ഒരു കാര്യം പറയുകയാണ്... എന്റെ ഭാര്യ രണ്ടുദിവസം മുമ്പ് മരിച്ചു !

റിസീവര്‍ എന്റെ കൈയിലിരുന്ന് വിറച്ചു. അതേവരെ ചുറ്റിലുമുണ്ടായിരുന്ന പുകമഞ്ഞത്രയും പൊള്ളുന്ന ആവിയായി ശരീരത്തെ പൊതിയുന്നതുപോലെ തോന്നി. ഏതാനും നിമിഷങ്ങളിലേക്ക് എനിക്ക് വാക്കുകള്‍ കിട്ടിയതേ ഇല്ല.
''നോ, നോ'', എന്റെ ചുണ്ടുകള്‍ അസ്‌പഷ്ടമായി ഉച്ചരിച്ചു.
''അതേ സുഹൃത്തേ, അവര്‍ പോയി. ഏതാണ്ട് കഴിഞ്ഞ ഒന്നരവര്‍ഷമായി കാന്‍സറായിരുന്നു. എപ്പോഴെങ്കിലും നിങ്ങളോട് പറയണ്ടേ എന്ന് ഞാന്‍തന്നെ അവരോട് ചോദിച്ചിരുന്നു. അപ്പോഴൊക്കെ, ഏയ് വേണ്ട, ആ മനുഷ്യന്‍ എന്തിനാണ് വെറുതെ വേദനിക്കുന്നത്, അയാള്‍ ആ റിങ്‌ടോണ്‍ മാത്രം കേട്ടിട്ട് ഏതോ സമാധാനത്തില്‍ ജീവിച്ചോട്ടെ എന്ന് പറയുമായിരുന്നു. മരണത്തിലേക്കടുക്കുന്നതിനുമുമ്പുള്ള ദിവസങ്ങളില്‍ നിങ്ങളുടെ കോള്‍ വരുമ്പോള്‍, സ്‌ട്രെയിഞ്ചര്‍ എന്ന പേര് അതില്‍ തെളിയുമ്പോള്‍ നല്ല വേദനക്കിടയിലും അവര്‍ ചിരിച്ചിരുന്നു. മൈ സ്‌ട്രെയിഞ്ച് ഗുഡ്്ഫ്രന്‍ഡ് എന്നാണ് അവര്‍ നിങ്ങളെപ്പറ്റി പറഞ്ഞിരുന്നത്.''

അല്ലാഹ് ...... എന്നൊരു ശബ്ദം എന്റെ ചുണ്ടിലൂടെ പുറത്തേക്ക് വന്നു !!

''ആകെ രണ്ട് വട്ടമേ നിങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുള്ളൂ അല്ലേ?''
''അതേ.''
''ങാ, രണ്ടാംവട്ടം സംസാരിച്ചപ്പോഴേക്ക് അവര്‍ക്ക് അക്യൂട്ട് കാന്‍സറാണെന്നറിഞ്ഞ് ആറുമാസം കഴിഞ്ഞിരുന്നു. അപ്പോഴാണ് ഇനിയും കൂടുതല്‍ പരിചയപ്പെടണോ എന്നവര്‍ നിങ്ങളോട് ചോദിച്ചത് ?

എന്റെ ശരീരമാകെ വട്ടംകറങ്ങുന്നതുപോലെ തോന്നി. റിസീവറിലുള്ള പിടിവിട്ടാല്‍ താന്‍ നിലത്തേക്ക് വീണ് പൊട്ടിയമരുമെന്ന് ഞാൻ പേടിച്ചു തന്റെ ഭാഗത്തുനിന്ന് സ്വരമൊന്നും കേള്‍ക്കാത്തതിനാലാവണം മറുപുറത്തുനിന്ന് ''ഹലോ, ഹലോ'' എന്ന് ആവര്‍ത്തിച്ചുകേട്ടു.
''കേള്‍ക്കുന്നുണ്ട്'', പതിഞ്ഞ ശബ്ദത്തോടെ ഞാൻ പറഞ്ഞു.
''മരണത്തിന് ഏതാനും ദിവസംമുമ്പ് അവര്‍ എന്നോട് പറഞ്ഞു, ഈ റിങ്‌ടോണ്‍ ഒരിക്കലും മാറ്റരുത്. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഈ നമ്പറിലേക്ക് വിളിച്ച് ആ പാട്ട് കേള്‍ക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും.''

പക്ഷേ, പിന്നീടൊരിക്കലും ഞാൻ ആ നമ്പറിലേക്ക് വിളിച്ചതില്ല ,സന്ധ്യകളില്‍ മുറിക്ക് പുറത്തുള്ള ഇരുമ്പുകസേരയില്‍ ഇരിക്കവെ,.ആ പാട്ട് എന്റെ ചുണ്ടുകളിൽ തത്തികളിച്ചു കൊണ്ടിരുന്നു ...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി യിടങ്ങഴി മണ്ണുണ്ട്..
 ഒരുനാഴിയിടങ്ങഴി മണ്ണുണ്ട്
അതിൽ നാരായണക്കിളി കൂടുപോലുള്ളൊരു നാലുകാലോല പുരയുണ്ട് ....
                                                                      നാലുകാലോല പുരയുണ്ട്.....
നോമ്പും നോറ്റന്നെ കാത്തിരിക്കും വാഴ കൂമ്പുപോലുള്ളൊരു പെണ്ണുണ്ട് 
ചാമ്പക്ക ചുണ്ടുള്ള ചന്ദന കവിളുള്ള ചാട്ടുളി കണ്ണുള്ള പെണ്ണുണ്ട് ...
നാളികേരത്തിന്റെ ......


പാട്ടിൽ ഇന്നും പെണ്ണുണ്ട്  '' പക്ഷെ എന്റെ വീട്ടിൽ ഇന്ന് ആ പെണ്ണില്ല .....

വർഷങ്ങൾ കഴിഞ്ഞു  2015 നവംബര് 25 നു  എന്റെ ഭാര്യയും ആ അപരിചിതയായ സ്ത്രീയുടെ അതെ രോഗത്തിന് അടിപ്പെട്ടു മരണത്തിനു കീഴടങ്ങി ഞാനും  മരുഭൂമിയിലൂടെയുള്ള  യാത്ര തുടർന്ന് കൊണ്ടേയിരിക്കുന്നു !!.
നീറുന്ന കണ്ണുമായി നിന്നെ കിനാക്കണ്ടു ദൂരത്തു വാഴുന്നു ഞാനെന്നും ....

.

വ്യാഴാഴ്‌ച, ഫെബ്രുവരി 04, 2016

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം

         
             ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയുണർന്നു എയർഹോസ്റ്റസാണ്‌ തട്ടിയുണർത്തിയത് ''സീറ്റ് മുറുക്കാനുള്ള അപേക്ഷയാണ് മുഴങ്ങുന്നത്... ഒപ്പം വിമാനം ലാന്റ് ചെയ്യാന്‍ പോവുകയാണ് എന്ന മുന്നറിയിപ്പും...വിമാനം ഒന്നുകൂടി മുരണ്ടു.
മേഘപാളികളെ ഉരുമ്മിക്കൊണ്ട് യന്ത്രപ്പക്ഷി താഴ്ന്നു പറക്കുകയാണ്. ദൂരെ പൊട്ടുപോലെ തുരുത്തുകള്‍ തെളിയാന്‍ തുടങ്ങി.

ഇനി അല്‍പംകൂടി താഴേക്കു വരുമ്പോള്‍ തെങ്ങിന്‍ തലപ്പുകളുടെ മോഹനരൂപം കണ്ണില്‍ തെളിയും.
നാട്ടിലേക്ക്... പച്ചയുടെയും പാടത്തിന്റെയും നടുവിലേക്ക്... സ്‌നേഹത്തിന്റെയും കിളികളുടെയും നാട്ടിലേക്ക്...
റണ്‍വേ തൊട്ട കുലുക്കം അറിഞ്ഞതും കണ്ണ്  നിറഞ്ഞു... പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ മനസ്സിലൂടെ മിന്നിമറഞ്ഞു.
എല്ലാവരും കാത്തുനില്‍ക്കുകയാവും.. ഭാര്യക്ക് അസുഖമായത് കൊണ്ട് അവളെ പ്രതീക്ഷിച്ചില്ല മക്കളും അളിയന്മാരും ഉണ്ടാവുമായിരിക്കും ,
കൈയില്‍ ലഗേജുകള്‍ അധികമൊന്നുമില്ലാത്തതു കൊണ്ട് അല്‍പം ആശ്വാസമുണ്ട് ,മുകളിൽ നിന്ന്  പുറത്തെ ആഹ്ലാദക്കാഴ്ചകളിലേക്ക് ഒന്ന്  കണ്ണോടിച്ചു. സ്വീകരിക്കാനെത്തിയവരുടെ ബാഹുല്യമാണ്. സെക്യൂരിറ്റി ജീവനക്കാര്‍ ലാത്തിയും തോക്കുമൊക്കെയായി യുദ്ധത്തിന് തയ്യാറാണെന്ന മട്ടില്‍ നില്‍ക്കുന്നു.
കൊണ്ടുപോകാന്‍ ആരാണ് വന്നിട്ടുണ്ടാവുക? പുറത്തെ കൂട്ടപ്പൊരിച്ചിലിനിടയിലൂടെ കണ്ണ് പാഞ്ഞു... ആഘോഷിക്കുകയാണ് ആളുകള്‍.
കേവല ആഹ്ളാദങ്ങളുടെ ഇത്തിരി മധുരം എല്ലാ ദുഖങ്ങളും മറന്ന് ഗള്‍ഫുകാരും പങ്കുവെക്കുന്നു.
കെട്ടിപ്പിടിച്ചും, മുത്തമിട്ടും തലോടിയും, തങ്ങളുടെ സ്‌നേഹത്തിന് തേയ്മാനം വന്നിട്ടില്ലെന്ന് പ്രഖാപിക്കുന്നു ചിലര്‍,
വര്‍ഷങ്ങളുടെ നീണ്ട പ്രവാസ ജീവിതത്തിനുശേഷം ബന്ധുക്കളുടെ മുഖം ഒരിക്കല്‍ക്കൂടി കണ്ട നിര്‍വൃതിയില്‍ ചിലര്‍ കരയുന്നു. ടാക്‌സി ഡ്രൈവര്‍മാരും, റിയാലിന്റെ  ആവശ്യക്കാരും ശര്‍ക്കരയില്‍ ഉറുമ്പ് പൊതിയുന്നതുപോലെ ഗള്‍ഫുകാരെ വലംവെക്കുന്നു. ആകെ ബഹളമയമായ അന്തരീക്ഷം

ബാഗുകളും, രേഖകളും ഒരു ട്രോളിയില്‍ വെച്ച് മുഖത്ത് പ്രസാദപൂര്‍ണമായ ഒരു ചിരിയും ഫിറ്റ് ചെയ്ത് പതുക്കെ ഞാൻ പുറത്തേക്ക് നടന്നു.ആരായിരിക്കും സ്വീകരിക്കാനായി വന്നത് എന്നറിയാനുള്ള ചിരപുരാതനമായ ഒരാകാംക്ഷ എന്നിട്ടുമുണ്ടായിരുന്നു കണ്ണുകളില്‍. ഇല്ല.. പരിചിത മുഖങ്ങളൊന്നും കാണാനില്ല.
ഒരുപക്ഷേ പുറത്തു വെയിറ്റ് ചെയ്യുകയാവും..
ടാക്‌സിക്കാരുടെ പരിധിവിട്ട ബഹളമാണ് എങ്ങും.. ഒരു ഡ്രൈവര്‍ സമീപത്തേക്ക് വന്ന് ട്രോളി ബലമായി പിടിക്കാന്‍ ഒരു ശ്രമം നടത്തി.''വേണ്ട.... വണ്ടി വന്നിട്ടുണ്ട്...''
അതു കേട്ടതും അയാള്‍ മുഖം കറുപ്പിച്ച് അടുത്ത ഇരയെ തേടിപ്പോയി.എന്നിട്ടും അല്പസമയം നോക്കി ആരെയും കാണുന്നില്ല ആരെ മോബൈലിലാണ് ഒന്ന് വിളിക്കുക ഞാൻ ചുറ്റും പരതി പരിചയമുള്ള ഒരു മുഖവും കാണുന്നില്ല !!
ദൂരെനിന്നും തന്റെ സമീപത്തേക്ക് ഓടിക്കിതച്ച് വരുന്നു ഭാര്യയുടെ മൂത്ത ആങ്ങളയും ചെറിയ ആങ്ങളയും മകനും ,
ഞങ്ങൾ അല്പ്പം താമസിച്ചു പോയി  അളിയാ ബ്ലോക്കിൽ പെട്ടു   സൗദിയിലെ പോലെ ഇവിടെ റോഡുകൾ വികസിക്കുന്നില്ല വാഹനങ്ങളെ വികസിക്കുന്നുള്ളൂ,  ഞാൻ ഒന്നും മിണ്ടാതിരുന്നു എന്റെ മനസ് മുഴുവൻ ഭാര്യയുടെ അസുഖത്തിലായിരുന്നു  ഭാര്യ സഹോദരിയുടെ മകനാണ് വാഹനമോടിക്കുന്നത് !!
ഒന്നര മണിക്കൂറോളം നീണ്ട യാത്രക്ക് ശേഷം  വീട്ടിലേക്കുള്ള പോക്കറ്റ് റോഡിലേക്ക്  കാര്‍ പ്രവേശിച്ചു അല്പ്പദൂരം കഴിഞ്ഞപ്പോഴേക്കും വീട് ദൂരെനിന്നും കാണുന്നുണ്ട് ഒരു മുരള്ച്ചയോടെ കാർ മുറ്റത്തേക്ക് കയറി നിന്നു,
എല്ലാവരും വീടിന്റെ പൂമുഖതുതന്നെ കാത്തു നില്ക്കുന്നു ഭാര്യയെ മാത്രം  അവിടെയെങ്ങും കാണാനില്ല ,ഞാൻ നേരെ അവൾ കിടക്കുന്ന മുറിയിലേക്ക് കയറി ചെന്നു, എന്നെ കണ്ടതും അവൾ കട്ടിലിൽനിന്നും എഴുന്നേല്ക്കാൻ പാട് പെടുന്നുണ്ടായിരുന്നു ,ഞാൻ പതുക്കെ പിടിച്ചു എഴുന്നേല്പ്പിച്ചു കൈ പിടിച്ചു സലാം പറഞ്ഞു ആ വേദനകള്ക്കിടയിലും അവൾ എന്നെ നോക്കി പുഞ്ചിരിച്ചു ഞാൻ പതുക്കെ അവളുടെ നെറുകെയിൽ ഒരു ഉമ്മ കൊടുത്തു ''
ഫോണിൽ കൂടി പറഞ്ഞു കേട്ടതിലും കൂടുതലായി ശരീരം നന്നേ ശോഷിച്ചിരിക്കുന്നു

ഒന്നര വർഷം മുൻപ് മക്കയിൽ നിന്ന് ഞങ്ങൾ പിരിയുമ്പോൾ ഉള്ളതിനെക്കാളും പാടെ മെലിഞ്ഞിരിക്കുന്നു വയർ ആണങ്കിൽ സാമാന്യത്തിലധികം വീർത്തിരിക്കുന്നു.
പരസ്പരം ഞങ്ങൾ ഒരു നിമിഷം കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു
രണ്ട് പേർക്കും ഒന്നും പറയാനില്ല എന്നാൽ എന്തൊക്കെയോ പറയാനുണ്ട് താനും !!
ഭക്ഷണമൊക്കെ കഴിച്ച് ചെറുതായി ഒന്ന് മയങ്ങിയിട്ടേ ഉള്ളു പെട്ടന്ന് ശബ്ദം കേട്ട് ലൈറ്റ് തെളിയിച്ച് നോക്കുമ്പോൾ ഭാര്യ ഒരു കപ്പും കയ്യിൽ പിടിച്ച് അതിലേക്ക് ശർദ്ധിക്കുന്നു !!
കൊഴുത്ത ഒരു തരം നീരാണ് ശർദ്ധിക്കുന്നത് !!
പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു
ഒ പി യുടെ ദിവസമല്ലാത്തത് കൊണ്ട് നേരെ കാഷ്വാലിറ്റിയിലേക്കാണ് പോയത് കയ്യിലുണ്ടായിരുന്ന എല്ലാ റിസൾട്ടുകളും അവിടെ കൊടുത്തു...
രണ്ട് ഡൊക്ടർമാർ നോക്കിയിട്ട് മറക്ക് പുറത്തേക്ക് വന്നിട്ട് എന്നോട് ചോദിച്ചു ,

''ഭാര്യക്ക് ഗർഭമുണ്ടോ ?

ഞാനാകെ ഞെട്ടിപോയി ഇവരെന്താ ഈ ചോദിക്കുന്നത് ഇവർ MBBS തന്നെയാണോ പഠിച്ചത് എന്ന് ഞാൻ സംശയിച്ചു ,

''ഇല്ല എന്ന് പറഞ്ഞു "

''ഉറപ്പാണോ ?

സാറെ ഞാൻ ഒന്നര വർഷമായി സൗദിയിലാണ് ഇന്നലെയാണ് എത്തിയത് ഭാര്യക്ക് കാൻസറാണ് വയറ്റിൽ
"ഓഹോ
നിങ്ങൾ രോഗിയേയും കുട്ടി പോയി ഈ ടെസ്റ്റുകൾ ചെയ്ത് റിസൾട്ടും കൊണ്ട് വരിക ,ഓകെ "
യൂറിൻ ബ്ലഡ്‌ സ്താനിംഗ് എക്സറേ ഇത് എഴുതി തന്നിട്ട് അവർ അടുത്ത രോഗിയെ പരിശോധിക്കാൻ പോയി ,
ഉച്ചയായപ്പോഴേക്കും എല്ലാ റിസൾട്ടുകളും കിട്ടി
റിസൾട്ടുകൾ എല്ലാം നോക്കിയിട്ട് ഭാര്യയെ വീണ്ടും പരിശോധിച്ചു എന്നിട്ട് പറഞ്ഞു മൂത്രം പോവാത്ത കുഴപ്പമുണ്ട് റ്റ്യൂബ് ഇടണ്ടി വരും എനമോ മരുന്ന് കൊടുത്ത് കഴിഞ്ഞാൽ മലം പോയികൊള്ളും ,
അധികം താമസിയാതെ മൂത്രം പോവാൻ റ്റ്യൂബിട്ടു
എനമോ മരുന്ന് ഉള്ളിലേക്ക് കൊടുത്തു ബാത്ത് റൂമിൽ പോയതും ഭാര്യയുടെ നിലവിളിയാണ് കേൾക്കുന്നത് എന്ത് ചെയ്യണമെന്ന് എനിക്കറിയുന്നില്ല ,  അത് അൽപ നേരം നീണ്ടുനിന്നു
വീട്ടിലേക്ക് തിരിക്കാം നേരം ഞാൻ ഡൊക്ടറോട് ചോദിച്ചു

സാറെ ഭാര്യയുടെ ഈ വയർ കുറയാൻ യാതൊരു മാർഗ്ഗവും ഇല്ലേ ?
" ഇല്ല യാതൊരു മാർഗ്ഗവും ഇല്ല "
ഈ അസുഖത്തിന്റെ ലക്ഷണമാണ് അത് "
അല്ല വന്നപ്പോൾ എല്ലാ റിസൾട്ടുകളും നോക്കിയിട്ട് ഞങ്ങളോട് ചോദിച്ചു ഭാര്യക്ക് ഗർഭമുണ്ടോ എന്ന് ഗർഭം വല്ലതും കണ്ടോ ? അല്ല ശരിക്കും നിങ്ങൾ MBBS തന്നെയാണോ പഠിച്ചത് ?
അയാൾ ഒന്നും മിണ്ടാതിരുന്നതോടെ ഞാൻ ഭാര്യയേം കൂട്ടി മെഡിക്കൽ കോളേജിന്റെ പഠിയിറങ്ങി "
വീട്ടിലെത്തിയ അന്നു മുതൽ ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നീട്
ഭാര്യയുടെ അസുഖത്തെതുടർന്നുള്ള വേദന താങ്ങാൻ പറ്റാതെയുള്ള കരച്ചിൽ ചെവിയിൽ വന്നലച്ചുകൊണ്ടിരുന്നു,  ഇനി എന്താണ് ചെയ്യുക എന്ന് ഞാൻ പല വട്ടം   ആലോചിച്ചു ,

രണ്ട് ദിവസത്തിന് ശേഷം അടുത്തുള്ള ഹെൽത്ത് സെന്റർ പാലിയേറ്റീവ് കെയറിൽ പോയി വിവരം പറഞ്ഞു അവിടെയുള്ള നല്ലൊരു സിസ്റ്റർ വീട്ടിൽ വന്നു ഭാര്യയുടെ വയർ തൊട്ട് നോക്കിയിട്ട് പറഞ്ഞു
ഇതിൽ നല്ല നീരുണ്ട് ഇവിടെ ഹെൽത്ത് സെന്ററിൽ കുത്തിയെടുക്കാനുള്ള സൗകര്യമില്ല നിങ്ങൾ മെഡിക്കൽ കോളേജിലെ പാലിയേറ്റിവിൽ പോയി അവിടെ നിന്ന് നീര് കുത്തിയെടുക്കണം ഞാൻ അങ്ങോട്ട് ചീട്ട് എഴുതി തരാം "
സിസ്റ്ററേ ഇതൊന്നും കോളേജ് കാഷ്യലിറ്റിയിലെ ഡൊക്ടർമാർ പറഞ്ഞില്ലല്ലോ "
" അതൊന്നും അവർക്കറിയാത്തത് കൊണ്ടാണ്  ചികിത്സ എന്നത് ഇന്ന് ആതുര സേവനത്തിൽ നിന്ന് ബിസിനസിലേക്ക് മാറിയത് കൊണ്ടാണ് അവർക്കറിയാത്തത് ,
നിങ്ങൾ നാളെ രാവിലെ തന്നെ പോവണം ഇവിടെ നീര് കുത്തിയെടുക്കാൻ സൗകര്യമില്ല എന്ന് പറഞ്ഞത് നീര് എടുക്കുന്നതിന് മുമ്പ് ഒരു മരുന്ന് വയറ്റിലേക്ക് കൊടുക്കും അതിവിടെയില്ല ,മാത്രവുമല്ല നീര് എടുക്കുമ്പോൾ ഏത് നിമിഷവും ബി പി കുറയാൻ സാധ്യതയുണ്ട് അത് കൊണ്ട് തന്നെ രോഗിയുടെ കൂടെ ഡൊക്ടർ എപ്പോഴും വേണം ,ഒരു ഡൊക്ടറുടെ സാനിധ്യത്തിലേ നീര് കുത്തിയെടുക്കാൻ പാടുള്ളത് എന്നും പറഞ്ഞ് ചീട്ട് എന്റെ കയ്യിൽ തന്നു "

പിറ്റേന്ന് രാവിലെ ഞങ്ങൾ മെഡിക്കൽ കോളേജ് പാലീയേറ്റീവ് കെയറിൽ എത്തി,
,
ഭാര്യയുടെ വയറിന്റെ രണ്ട് മൂന്ന് ഭാഗങ്ങളിലായി കുത്തി നോക്കിയിട്ടും നിര് കിട്ടുന്നില്ല അവസാനം അവർ പറഞ്ഞു നിങ്ങൾ അടുത്തുള്ള ഒരു സ്കാനിംഗ് സെന്ററിൽ പോയി നീര് നിൽക്കുന്ന സ്ഥാനം അടയാളപെടുത്തിയിട്ട് വരണം എന്ന് പറഞ്ഞു '
പോയി വന്നപ്പോഴേക്കും BP കുറവായത് കൊണ്ടും അന്ന് നീര് കുത്തിയെടുത്തില്ല അന്നവിടെ അഡ്മിറ്റാക്കി പിറ്റേന്ന്  രാവിലെ തന്നെ നാലു ലിറ്റർ നീര് കുത്തിയെടുത്തു
അപ്പോൾ തന്നെ വയർ പകുതി കണ്ട് കുറഞ്ഞു. നീര് മുഴുവനായി വാർന്ന് കഴിഞ്ഞപ്പോൾ വയറ്റിലെ കാൻസർ സെല്ലുകൾ വലുതായി മുഴച്ച് നിൽക്കുന്നത് കാണാം
ഇതോടെ ഒരു കാര്യം മനസിലായി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ചിലരെങ്കിലും LKG വിദ്യാർത്ഥികളെ പോലെയാണ് ഒരു ഹെൽത്ത് സെന്ററിലെ നെഴ്സി നെറെ അത്രയും വിവരമില്ല എന്ന് ചുരുക്കം ,അത് കൊണ്ടാണല്ലോ ഈ രോഗത്തിന്റ ആദ്യ ഘട്ടത്തിൽ നാലര മാസം മെഡിക്കൽ കോളേജിൽ കാണിച്ചിട്ടും അവർക്ക് രോഗം കണ്ടു പിടിക്കാൻ കഴിയാതെ പോയത് ,
മൂന്നാംദിവസംവീണ്ടും നീര് കുത്തിയെടുത്തു അപ്പോഴും മൂന്നര ലിറ്റർ എടുത്തു ഇതങ്ങിനെ തുടർന്നു
നീര് കുത്തിയെടുക്കന്ന ദിവസങ്ങളിൽ ശർദ്ധി അൽപം കുറവ് വരും വയറിൽ നിര് കൂടുന്നതിനനുസരിച്ച് നീര് നീക്കം ചെയ്യാതെ വരുമ്പോൾ വയറ്റിലെ നീര് ശരദ്ധിയിലൂടെ പുറത്ത് വരും ദിവസം ചെല്ലുന്തോറും രോഗത്തിന്റെ സ്വഭാവം മാറി വരാൻ തുടങ്ങി നിര് കാലിലേക്കും വ്യാപിച്ചു ,ചിലപ്പോൾ കടും പച്ച നിറത്തിലായിരിക്കും ശർദ്ധിക്കുക ചിലപ്പോൾ കറുത്ത മുന്തിരിയുടെ കളറിൽ മറ്റു ചിലപ്പോൾ മഞ്ഞ കളറിൽ പിന്നെ ഇറച്ചി കഴുകിയ വെള്ളം പോലെ അതിൽ ഇറച്ചി കഷണം പോലെയുംഇതങ്ങിനെ തുടർന്നു "
 ഇപ്പോൾ നീര് കുത്തിയെടുക്കുമ്പോൾ ഇടത്കാലിൽ നിന്ന് വയറിലേക്ക് ഒരു പ്രത്യേക വേദനയാണ് കയറുന്നത് വേദനസംഹാരിയായ കാൻസർരോഗികൾക്ക് കൊടുക്കുന്ന (മോർഫിൻ) ഗുളിക കൊടുത്താലും ചിലപ്പോൾ വേദന ശമനത്തിന് നാവിൽ മരുന്ന് ഉറ്റിച്ച്കൊടുത്താലും വേദനക്ക് ശമനമുണ്ടാവില്ല നിലവിളി തുടർന്നു കൊണ്ടേയിരിക്കും അത് കൊണ്ട് തന്നെ വേദന വരുമ്പോൾ തന്നെ നീര് കുത്തിയെടുക്കൽ നിർത്തും  ,,
ഞാൻ പല പ്രാവശ്യം ചിന്തിച്ചു ,ഒന്നേമുക്കാൽ വർഷമായി അവളിൽ നിന്ന് മറച്ചു വെച്ച രോഗത്തെ പറ്റി ഇനി പറയണം ,
ഇനിയും അവളോട് രോഗത്തെ പറ്റി പറഞ്ഞില്ലെങ്കിൽ മരണ വേദന വന്നാൽ പോലും അവൾ ദിക്ക്ർ ചൊല്ലില്ല .രോഗം അറിഞ്ഞാൽ ആദ്യത്തെ ഒന്നോ രണ്ടോ ദിവസം ഒരു വിഷമംഉണ്ടാവാം സാരമില്ല പറയണം രോഗ മറിഞ്ഞാൽ പല നേട്ടങ്ങളുമുണ്ട് ,ഒന്നാമതായി ദിക്ർ ചൊല്ലി മരിക്കാം രണ്ടാമത് തൗബ ചൊല്ലാം (കഴിഞ്ഞ് പോയ തെറ്റുകളെ ഏറ്റു പറഞ്ഞ് പശ്ചാതപിക്കാം ) മൂന്ന് മറ്റുള്ളവരോട് എന്തെങ്കിലും തെറ്റ് വന്ന് പോയിട്ടുണ്ടങ്കിൽ അവരോട് ( പൊരുത്തപെടാൻ) ക്ഷമിക്കാൻ പറയാം നാല് വസിയത്ത് എന്തെങ്കിലും ഉണ്ടങ്കിൽ അവൾക്ക് പറയാം ഇതൊക്കെയാണ് നേട്ടങ്ങൾ, "
 ഞാൻ രോഗത്തെ കുറിച്ച് പറയാൻ ഉറപ്പിച്ചു ".

ഇത് വരെ അവളോട്‌ അസുഖം പറയാതിരുന്നത് അവളെ പരിശോദിക്കുന്ന ഡൊക്ടർ പറഞ്ഞിട്ടാണ് അവൾ രോഗം അറിയാതെ എത്രത്തോളം പോവുന്നോ അത്രയും പോയിക്കോട്ടെ എന്നാണ്  പറഞ്ഞത് ഡൊക്ടർ തന്നെ ഒരിക്കൽ പറഞ്ഞു രോഗം അറിയാതെ ജീവിതത്തിലേക്ക് തിരിച്ച് വരും എന്ന പ്രതീക്ഷയിൽ ആയത് കൊണ്ടാണ് ഒന്നേമുക്കാൽ വർഷം തുടർച്ചയായി കീമോ ചെയ്യാൻ സാധിച്ചത്, ഈ ഒന്നേമുക്കാൽ വർഷം കൊണ്ട് മുപ്പത്തിയെട്ട് കീമോയാണ് എടുത്തത് സാദാരണ രോഗം അറിഞ്ഞെങ്കിൽ അത്ര തന്നെ മുന്നോട്ട് പോവില്ലായിരുന്നു എന്നും ഡൊക്ടർ കഴിഞ്ഞ പ്രാവശ്യം പറഞ്ഞത് ,
ഭാര്യ ഇപ്പോഴും ജീവിതത്തിലേക്ക് തിരിച്ച് വരും എന്ന പ്രതീക്ഷയിലാണ് അത് കൊണ്ടാണല്ലോ കഴിഞ്ഞ മാസം ഞാൻ ഗൾഫിൽ നിന്ന് വിളിച്ചപ്പോഴും നിങ്ങൾ ഇപ്പോൾ തന്നെ വരണ്ട എനിക്കൊരു രോഗവുമില്ല ഒരു വീടിനുള്ള തയ്യാറെടുപ്പിൽ മാത്രം നിങ്ങൾ വന്നാൽ മതി എന്ന് പറഞ്ഞത് "
അസുഖത്തെ കുറിച്ച് പറഞ്ഞാൽ എന്തായിരിക്കും അവളുടെപ്രതികരണം എന്നതിനെ ഞാൻ ഭയപ്പെട്ടു ,ഈ ദൗത്യം മറ്റാരെയെങ്കിലും ഏൽപ്പിക്കാനും പറ്റില്ല ആരും പറയില്ല എന്ത് ചെയ്യും ഞാൻ കുറെ ചിന്തിച്ചു ,
വീട്ടിലാണങ്കിലും ഹോസ്പിറ്റലിലാണങ്കിലും അവളെ കാണാൻ കുടുബക്കാരും അയൽവാസികളും നാട്ടുക്കാരും അവളുടെ കൂട്ടുകാരികളും ഒക്കെയായി വന്നു കൊണ്ടേയിരിക്കുന്നുണ്ട് "
അന്നും പതിവ് പോലെ നാല് ലിറ്ററോളം നീര് കുത്തിയെടുത്തു രണ്ട് ദിവസം മുമ്പാണ് മൂന്ന് ലിറ്റർ കുത്തിയെടുത്തത് ഇപ്പോൾ  പതിനാല് ദിവസം കൊണ്ട് തന്നെ പതിനഞ്ചര ലിറ്റർ നീര് കുത്തിയെടുത്തു ,
മെഡിക്കൽ കോളേജ് പാലിയേറ്റീവ് ലെ നല്ല ഒരു ഡൊക്ടറാണ് Dr അമീർ അലി ആൾ എന്നെ വിളിച്ചിട്ട് പറഞ്ഞു നിങ്ങളുടെ ഭാര്യ വളരെ ക്രിട്ടിക്കൽ സ്റ്റേജിലാണ് പോവുന്നത് അതായത് കാൻസറിന്റെ അവസാന സ്റ്റേജായ ഫോർത്തിലാണ് ഇപ്പോൾ സാധാരണ ഒരു പ്രാവശ്യം ഒരു പ്രാവശ്യം നീരെടുത്തു കഴിഞ്ഞാൽ രണ്ടാഴ്ചയെങ്കിലും വിടവുണ്ടാക്കും ഇതിപ്പോൾ അതില്ല ദുആ ചെയ്യുക വേദനയില്ലാതെ അല്ലാഹു ഇഷ്ടപെടുന്നത് നടക്കാൻ !!
ഞാൻ ആകെ തളർന്നു പോയി അന്ന് ഉച്ച കഴിഞ്ഞ് ഞങ്ങൾ രണ്ട് പേരും മാത്രമെ മുറിയിലുള്ളൂ ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു എന്നിട്ട് മുഖത്തേക്ക് തന്നെ കുറച്ച് നേരം നോക്കി എന്നിട്ട് ചോദിച്ചു
"നിനക്ക് മരിക്കാൻ ഭയമുണ്ടോ ?
ഞാൻ മരിക്കാൻ ഭയന്നിട്ട് എന്താ കാര്യം അല്ലാഹു എന്നെ മരിപ്പിക്കാതെ ഇവിടെ ഇടുമോ ? പിന്നെ ആരും ഇവിടെ കാലാ കാലവും ജീവിച്ചിരിക്കില്ലല്ലോ എന്നാണങ്കിലും ഒരിക്കൽ മരിക്കേണ്ടവരല്ലേ നമ്മൾ പിന്നെ കുറച്ച് കാലം കൂടി നിങ്ങളെ ഒപ്പം ഇവിടെ ജീവിക്കണമെന്നുണ്ട് അതും അല്ലാഹു വിന്റെ അനുഗ്രഹമുണ്ടങ്കിൽ മാത്രം "
എന്താപ്പോ ണ്ടായി ഇങ്ങനൊക്കെ ചോദിക്കാൻ  "
ഇത് പറഞ്ഞ്തീർന്നതും കുറെ നേരം അവളെയും  കെട്ടി പിടിച്ച് കരഞ്ഞു അവൾ ആകെ അന്തം വിട്ട് നോക്കുകയും ചെയ്യുന്നു അവസാനം ഞാൻ പറഞ്ഞു നിനക്ക് ഏതെങ്കിലും തരത്തിൽ വേദന വരുന്നുണ്ടങ്കിൽ നീയ് ദിക്റ് ചൊല്ലണം ട്ടോ
" ന്റെ കാര്യ ഒക്കെ കഴിഞ്ഞ്ക്ക്ണ് ലേ ഞാനപ്പെഴും ദിക്റിൽ തന്നേണല്ലോ ,ന്നാലും ചില വേദന വരുമ്പോ ദിക്റൊക്കെ മറന്ന് പോണ് ,സക്കറാത്തുൽ മൗത്തിന്റെ സമയം വരുമ്പോ മറക്കാതിരുന്നാ മതി "

ദിവസങ്ങൾ ചെല്ലുന്തോറും അസുഖം കൂടി വന്നു ശരീരം മെലിഞ്ഞും ഇപ്പോൾ ഒരു രൂപം മാത്രമായി മാറിക്കൊണ്ടിരിക്കന്നു!!
അന്നും പതിവ് പോലെ എന്റെ മടിയിൽ തലയും വെച്ചാണ് കിടപ്പ്  നെറ്റിയിൽ തലോടികൊണ്ട് ഞാൻ അവളോട് ചോദിച്ചു "നിന്റെ അസുഖമെന്താണന്ന് നിനക്കറിയ്യോ ?
"ആകാംക്ഷയോടെയും തെല്ല് ഭയത്തോടെയും എന്റെ മുഖത്തേക്ക് നോക്കി ,
" എന്താണെങ്കിലും എന്നോട് പറഞ്ഞോളി എന്താണങ്കിലും എനിക്ക് മരണം ഉറപ്പാണ് ചിലപ്പോൾ ഞാൻ മരിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് പിന്നെ എന്നോട് പറയാൻ കഴിയില്ല,
"നീ എന്താ ഇതുവരെ കരുതിയത് "
"എനിക്ക് കാൻസറാണോ ?"
"ഞാൻ പതുക്കെ അവളുടെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ച് ഒന്ന് മൂളി "
അവൾ എന്റെ മുഖം മാറ്റി പിടിച്ചു എഴുന്നേറ്റിരുന്നു എന്നിട്ട് അൽപസമയം എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു അൽപം ഭയപ്പാടോടെ!!
ഞാനാകെ ഭയപ്പെട്ടു അൽപ നേരത്തിന് ശേഷം അവൾ എന്റെ മുഖം അവളുടെ മുഖത്തിന് അഭിമുഖമായി അടുപ്പിച്ച് പതുക്കെ പറഞ്ഞു
"സന്തോഷായി ,ഇപ്പോഴെങ്കിലും ഞാനറിഞ്ഞല്ലോ "
പിന്നെ ഒന്നും സംസാരിച്ചില്ല എന്റെ മേൽ പുറംചാരി ജനാലയിലൂടെ അങ്ങ് ദൂരെ വിദൂരതയിലേക്ക് കണ്ണുംനട്ടിരുന്നു കുറെ നേരം "
പിന്നീടവൾ വീടിനെ പറ്റിയോ കുട്ടികളെ പറ്റിയോ ഒന്നും സംസാരിച്ചില്ല ,ഒരിക്കലവൾ മുത്തമകനെ അടുത്ത് വിളിച്ചിരുത്തി കൂട്ടി പിടിച്ചിട്ട് പറഞ്ഞു ,

"മോൻ നല്ല കുട്ടിയായി വളരണം ട്ടോ ആരെ കൊണ്ടും ഒരു മോശമായ കുട്ടിയാണ് എന്ന് പറയിക്കരുത് ,അഞ്ച് വക്തിലും നമസ്കാരം നിർവ്വഹിക്കണം മോൻ ഇത് മാത്രമെ നിന്റെ ഉമ്മാക്ക് മോനോട് പറയാനുള്ളൂ "

വേദനക്കുള്ള മോർഫിൻ ഗുളികകൾ തുടരെ തുടരെ കൊടുത്തു  കൊണ്ടിരുന്നു എന്നിട്ടും വേദന കുറവില്ലാതായപ്പോൾ  ഗുളിക മാറ്റി ഒരു ദിവസം മൂന്ന് ഗുളിക, ഒന്ന് കൊണ്ട് ഏകദേശം എട്ട് മണിക്കുർ നേരം മയങ്ങി കിടക്കും  പലപ്പോഴും ഓർമ്മ നഷ്ടപ്പെടാൻ തുടങ്ങി ഓർമ്മ നഷ്ടപ്പെടാൻ തുടങ്ങിയ അന്നുവരെ ഒറ്റ വക്ത് നമസ്കാരം പോലും ഒഴിവാക്കിയിരുന്നില്ല കസേരയിൽ ഇരുന്നിട്ടും പിന്നിട് കിടന്നിട്ടും നമസ്ക്കരിച്ചിരുന്നു ഇപ്പോഴാണ് നമസ്കാരത്തിന് ഭംഗം വരാൻ തുടങ്ങിയത് ,അപ്പോഴാണ് അവൾ ആദ്യമായി അല്ലാഹുവിനോട് ദുആ ചെയ്യുന്നത് "

 ഓർമ്മ നഷ്ടപെടുത്തി എന്നെ നീ ഭൂമിയിൽ ഇടല്ലേ റബ്ബേ എന്ന് "
അവളുടെ അസുഖത്തെ പറ്റി ഒരിക്കൽ പോലും അവൾ അല്ലാഹുവിനോട് പരാതിയോ വേവലാതിയോ പറഞ്ഞിട്ടില്ല പക്ഷെ ഇന്ന് ആദ്യമായി ഓർമ്മ നഷ്ടപ്പെടാൻ തുടങ്ങിയപ്പോഴാണ് നല്ലൊരു ദിവസത്തിൽ നിന്റടുക്കലേക്ക് എന്നെ കൊണ്ട് പോവണേ അല്ലാഹ് എന്ന് പ്രാർത്ഥിച്ചത്  !!
ദിവസങ്ങൾ കഴിയുന്തോറും
ശരദ്ധിയും വേദനയുടെ കാഠിന്യവും കൂടി കൂടി വന്നു ,ഒരിക്കൽ എന്നോട് ചോദിച്ചു "ഈ അസുഖമുള്ളവർ കുറെ കാലംകിടക്കുമോ "
അപ്പോൾ ഞാൻ പറഞ്ഞു,
"അല്ലാഹു   തൃപ്തി പെടുന്ന ദിവസം നിന്നെ വിളിക്കും "
അഞ്ച് വക്ത് നമസ്കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്ന നിനക്കാണല്ലോ അല്ലാഹു ഈ രോഗം തന്നത് ? ലേ
" നിങ്ങൾ അങ്ങിനെ പറയരുത് നമ്മൾ അല്ലാഹു വിന്റെ അടിമകളാണ് അവൻ തരുന്നത് വാങ്ങിക്കുക എന്നല്ലാതെ അതിൽ പരാതി പറയാൻ പാടില്ല ,പരാതി പറഞ്ഞ്  ദുനിയാവുംആഖിറവും ഇല്ലാതാക്കരുത് നമ്മൾ !
നിങ്ങളും അത് പറയാൻ പാടില്ല ഞാൻ ഇവിടെ കിടന്നാൽ എന്താ ചെയ്യാ "
അവളുടെ ഈ സംസാരം കേട്ടതോട് കൂടി പിന്നെ ഞാനൊന്നുംമിണ്ടിയല്ല
പിന്നെയും അവൾ ദിവസങ്ങൾ പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങി ഓരോ നല്ല ദിവസങ്ങൾ നല്ല ദിവസങ്ങൾ കഴിയുന്തോറും അടുത്ത നല്ല ദിവസത്തേക്ക് പ്രതീക്ഷിച്ചിരിക്കും "

ഇപ്പോൾ ആംബുലൻസിലാണ് കോളേജിൽ പോവാറ് വയറിന്റെ മേൽപ്പോട്ട് ഒരു രൂപം മാത്രമായി രണ്ട് വർഷം മുമ്പ് വരെ സാമാന്യം സൗന്ദര്യം ഉണ്ടായിരുന്ന എന്റെ ഭാര്യ തന്നെയാണോ ഇത് എന്ന് ഞാൻ സങ്കടത്തോടെ നോക്കി ,ചാരിയിരുത്തി കഞ്ഞി  ജ്യൂസടിച്ചത് കൊടുക്കുമ്പോൾ അവളുടെ പുറത്തെ എല്ല് കുത്തിയിട്ട് തലയണ വെച്ചാണ് ചാരാറ് ,ഇപ്പോൾ തന്നെ അഞ്ച് ദിവസത്തോളമായി മൂത്രവും മലവും പോയിട്ട് മൂത്രം പോവാൻ ഇട്ട റ്റ്യൂബ് വേദന കൂടിയപ്പോൾ ആദ്യമെ എടുത്തു ഒഴിവാക്കിയിരുന്നു ,മാത്രവുമല്ല ശരീരം പൊട്ടുമോ എന്ന ഭയം എന്നെ വല്ലാതെ അലട്ടി ഉടനെ അടുത്ത ഹെൽത്ത് സെന്ററിൽ പോയി മുമ്പ് വീട്ടിൽ വന്ന സിസ്റ്ററോട് കാര്യം പറഞ്ഞു ഉടനെ അവർ പുതിയ ഒരു വാട്ടർ ബെഡ് എടുത്തു തന്നു അതിൽ വെള്ളം നിറക്കുന്ന രീതിയ പറഞ്ഞു തന്നു ,

പതിവ് പോലെ നീര് കുത്തിയെടുക്കാൻ അന്നും  ഞങ്ങൾ മെഡിക്കൽ കോളേജിലെ പാലിയേറ്റിവിലേക്ക് പുറപ്പെട്ടു ഡൊക്ടറോട് മലവും മൂത്രവും പോവാത്തതിനെ പറ്റിയും കൂട്ടത്തിൽ പറഞ്ഞു ,അപ്പോൾ ഡൊക്ടർ പറഞ്ഞു നീര് കുത്തിയെടുത്ത് നോക്കാം എന്നിട്ടും മലം പോവുന്നില്ലെങ്കിൽ മലം പോവാൻ റ്റ്യൂബ് ഇടേണ്ടി വരും ഈ ഒരു അവസ്ഥയിൽ സർജറി വിഭാഗത്തിൽ പോയാൽ അവർ റ്റ്യൂബിടില്ല കാൻസർ സെല്ലുകൾ വളർന്ന് വൻ കുടൽ ബ്ലോക്കായതാണ് മാത്രവുമല്ല മൂത്രനാളിയും ബ്ലോക്കാവും ഏതായാലുംനീരെടുക്കാം എന്നിട്ട് നോക്കാം ,ഭാര്യയെ അവർ നീരെടുക്കുന്ന  മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയി ഒപ്പം ഞാനും അനുഗമിച്ചു ,
നീരെടുക്കാൻ തുടങ്ങിയപ്പോൾ തന്നെ ഡൊക്ടർ അവളോട് പറഞ്ഞു വേദന തോന്നുന്നെങ്കിൽ അപ്പോൾ പറയണം നീരെടുക്കൽ നിർത്താം ,
എന്നെ പുറത്തേക്ക് വിളിച്ചിട്ട് ഡൊക്ടർ പറഞ്ഞു രോഗിയെ  വേദനിപ്പിക്കാതെ എത്രത്തോളം ജീവിപ്പിക്കാൻ പറ്റും അത്രയും ഞങ്ങൾ ചെയ്യും അതാണ് പാലിയേറ്റീവിന്റെ ഉദ്ധേശം, വയറ്റിലെ നീര് മുഴുവനായി വാർന്ന് കഴിയുമ്പോൾ അത് വരെ നീരിൽ കിടന്നിരുന്ന വയറ്റിലെ അവയവങ്ങൾ കൂട്ടിമുട്ടുമ്പോഴാണ് വേദന ഉണ്ടാവുന്നത് ,പിന്നെ പ്രധാന കാര്യം ഭാര്യക്ക് ശ്വാസത്തിൽ ചെറിയ വലിവ് വന്നു തുടങ്ങിയിരിക്കുന്നു വളരെ ശ്രദ്ധിക്കണം ,എന്നിട്ട് എന്റെ തോളിൽ കൈവെച്ചിട്ട് ഡൊക്ടർ പറഞ്ഞു വിഷമിക്കുകയൊന്നും വേണ്ട നിങ്ങളുടെ ഭാര്യക്ക് അല്ലാഹു ശഹീദിന്റെ കൂലിയാണ് വെച്ചിരിക്കുന്നത് വയറ്റിലെ അസുഖത്തിന് അല്ലാഹു വിന്റെ പ്രതിഫലം അതാണ് എന്നും പറഞ്ഞ് ഡൊക്ടർ നടന്നകന്നു !!

ഇന്ന് ഒന്നര ലിറ്റർ നീര് മാത്രമെ എടുത്തതുള്ളൂ വേദന തുടങ്ങിയപ്പോൾ തന്നെ നിറുത്തി ,നീരെടുത്ത് കഴിഞ്ഞ് ബാത്ത് റൂമിൽ പോയ തോട് കൂടി മലവും മൂത്രവും നന്നായി പോയി ഇപ്പോൾ നാൽപ്പത്തിയെട്ട് ദിവസം കൊണ്ട് നൽപ്പത്തി മൂന്നര ലിറ്ററോളം നീര് അവളുടെ ശരീരത്തിൽ നിന്ന് എടുത്തു ,ആദ്യ ദിവസങ്ങളിൽ നീര് മഞ്ഞ നിറത്തിലായിരുന്നെങ്കിൽ ഇപ്പോൾ ചുവന്ന നിറത്തിലാണ് നീര് വരാറ് ഒരു ഉറവ പോലെ അത് നിറഞ്ഞ് കൊണ്ടേയിരിക്കും അതാണ് വയറ്റിലെ കാൻസർ രോഗത്തിന്റെ പ്രത്യേകത !!
രക്തസാമ്പിൾ എടുക്കാൻ നോക്കുമ്പോൾ ഒരു തുള്ളി രക്തം പോലും അവളുടെ ശരീരത്തിൽ നിന്ന് കിട്ടാതായിരിക്കുന്നു ഒരാഴ്ച മുമ്പാണ് ഒരു കുപ്പി രക്തം കയറ്റിയത് അതെല്ലാം വറ്റി പോയിരിക്കുന്നു !
അന്ന് തന്നെ പാലിയേറ്റീവ് ഒ പി യിൽ നിന്ന് അഡ്മിറ്റാക്കുന്ന സ്ഥലത്തേക്ക് മാറ്റി കൂടെ ഞാനും ഭാര്യയുടെ ഉമ്മയും ജേഷ്ടത്തിയുമുണ്ട് എപ്പോഴാണ് ശർദ്ധി വരിക എന്നറിയില്ല അത് കൊണ്ട് തന്നെ ആ കട്ടിലിൽ അവളോട് സംസാരിച്ചുകൊണ്ട് അവളുടെ അടുക്കൽ ഞാനും കിടന്നു ,ഇടക്കൊന്ന് ശരദ്ധിച്ചു വീണ്ടും മയക്കത്തിലേക്ക് വീണു പിറ്റേന്ന് ഒരു ബുധനാഴ്ചയാണ് ഉച്ചയാവാറായപ്പോഴേക്കും ഇടത് കാലിൽ നല്ല വേദന ,
വേദനക്കുള്ള മോർഫിൻ ഗുളിക കൊടുത്തിട്ടും ഇൻജക്ഷൻ കൊടുത്തിട്ടും വേദന കുറയുന്നില്ല അത് പലപ്പോഴും നിലവിളിയായി മാറി ,വീട്ടിൽ നിന്ന് ഉപ്പാനോടും ആങ്ങളമാരോടും വരാൻ പറഞ്ഞു ഉച്ചകഴിഞ്ഞിട്ടും വേദനക്ക് ശമനമില്ലാതായപ്പോൾ ഞാൻ ഏറെ ബഹുമാനിക്കുന്ന ആദരിക്കുന്ന ഉസ്താദിനെ വിളിച്ചു കാര്യം പറഞ്ഞു ഉടനെ ആൾ പറഞ്ഞു ദിക്റ് ചൊല്ലി കൊടുക്കാൻ ,ആൾ എന്തോ മനസിലാക്കിയത് കൊണ്ടായിരിക്കണം അങ്ങിനെ പറഞ്ഞത് !! കുറെ നേരം ഞാൻ ചെവിയിൽ ദിക്ർ ചൊല്ലി കൊടുത്തു കൊണ്ടിരുന്നു ,

ഉച്ചകഴിഞ്ഞപ്പോൾ ചെറുതായൊന്ന് വേദന കുറഞ്ഞു ഡൊക്ടർമാരും നേഴ്സ്മാരും ഇടക്കിടെ വന്ന് കൈയ്യിന്റെ നാഡി ഞരമ്പ് പിടിച്ച് നോക്കി എന്നിട്ട് എന്നോട് പറഞ്ഞു പൾസ് വീക്കാണ് ചിലപ്പോൾ അത് വേദന കൊണ്ടും വരാം "

നാലു മണി ആയപ്പോഴേക്കും വീണ്ടും വേദന വലത് കാലിലേക്ക് മാറി അപ്പോഴേക്കും വീട്ടിൽ നിന്ന് കുട്ടികളും കുടുബക്കാരും എല്ലാരും എത്തി ,ഒരു ഗ്ലാസിൽ സംസം വെള്ളം എടുത്ത് സ്പൂണുകൊണ്ട് ഉറ്റി ഉറ്റിയായി കൊടുത്തു കൊണ്ടിരുന്നു " വേദന അൽപ്പം ശമിച്ചപ്പോൾ ഒന്ന് ബാത്ത് റൂമിൽ പോവണമെന്ന് പറഞ്ഞപ്പോൾ ബാത്ത്റൂമിലും പോയി ,ഏഴു മണി ആയപ്പോഴേക്കും എല്ലാവരും കുറച്ച് നേരം  ഇരുന്ന് ഖുർആൻ പാരായണവും ദുആ യും ചെയ്ത് വീട്ടിലേക്ക് തിരിച്ചു ഭാര്യയുടെ കൂടെ  ഞാനും ഭാര്യയുടെ ഉമ്മയും ജേഷ്ട്ത്തിയും മാത്രമായി "
വേദന വീണ്ടും കൂടിയപ്പോൾ ഞാൻ ഭാര്യയോട് ചോദിച്ചു ഇപ്പോൾ എവിടെയാണ് വേദന "
ഇപ്പോൾ വയറിലാണ് " എന്ന മറുപടിയാണ് കിട്ടിയത് !
എനിക്ക് അപകടം മണത്തു എനിക്കെന്ത് ചെയ്യാൻ കഴിയും അല്ലാഹു വിന്റെ പരീക്ഷണത്തിൽ മനുഷ്യൻ നിസ്സഹായനല്ലേ ? അടുത്ത് തന്നെയിരുന്നു കുറച്ച് നേരം ഞങ്ങൾ ഖുർആൻ പാരായണം ചെയ്തു   ,
 അത് എല്ലാ ദിവസവും പതിവുള്ളതാണ് മഗ് രിബ് നമസക്കാരം കഴിഞ്ഞാൽ എല്ലാവരും അവളുടെ അടുക്കലിരുന്ന് കുറച്ച് നേരമുള്ള ഖുർആൻ പാരായണം അത് വീട്ടിലാണങ്കിലും ആശുപത്രിയിലാണങ്കിലും "
വേദന കൂടി കൂടി കരച്ചിൽ ഉച്ചത്തിലായപ്പോൾ ഞാൻ ഡൊക്ടറെ വിളിക്കാൻ പോയി പക്ഷെ അവിടെയൊന്നും ഡൊക്ടറെ കാണുന്നില്ല ഡൊക്ടർ മറ്റു വാർഡിലേക്ക് റൗണ്ട് സിന് പോയിരിക്കുന്നു !

പെട്ടന്നാണ് തൊട്ടടുത്ത റൂമിലുള്ള ഒരു ചെറുപ്പക്കാരൻ ഓടി വന്നു പറയുന്നു നിങ്ങളോട് വേഗം വരാൻ പറഞ്ഞു ഞാൻ ഓടി റൂമിലെത്തിയപ്പോൾ ഭാര്യ ഓരോ ശ്വാസത്തിന് വേണ്ടിയും ആഞ്ഞു വലിക്കുന്ന കാഴ്ചയും ഒപ്പം ഓരോ ശ്വാസം വലിക്കുമ്പോഴും ഉച്ചത്തിൽ ദിക്ർ ചെല്ലുന്ന കാഴ്ചയുമാണ്  കണ്ടത് " പെട്ടന്ന് എന്റെ നിലയും ഞാൻ മറന്നു നിലവിളിച്ചു ഉമ്മയം ജേഷ്ടത്തിയും ദിക്ർ ചൊല്ലി കൊടുക്കുന്നതോടൊപ്പം എന്റെ പുറത്ത് തട്ടിയതും ഞാൻ ബോധവാനായി ,
ഒപ്പം ഞാനും അവരോടൊപ്പം ഇരുന്നു ദിക്ർ ചൊല്ലി കൊടുത്തു "

ഇടക്കൊരു പ്രാവശ്യം ഭാര്യ അവളുടെ ധരിച്ചിരുന്ന വൈലറ് പുള്ളി കളറിലുള്ള  നൈറ്റിയുടെ കൈഭാഗത്തു കടിച്ചു വലിക്കുന്നത് കണ്ടു  വേദനയുടെ കാഠിന്യം സഹിക്കവയ്യാതെ !! പക്ഷെ ഒരിക്കൽപോലും കൈയ്യോ കാലോ കട്ടിലിൽ  ഇട്ടു അടിച്ചിരുന്നില്ല !!

അപ്പോഴേക്കും വീട്ടിൽ
നിന്ന് ഫോൺ കോൾ മറ്റൊന്നും സംസാരിച്ചില്ല, എല്ലാവരോടും പെട്ടന്ന്  ആശുപത്രിയിലേക്ക് എത്താൻ പറഞ്ഞു ,,

ശ്വാസത്തിന്നായുള്ള പിടച്ചിൽ പത്ത് മിനിട്ടോളം തുടർന്നു എപ്പോഴോ ഒരിക്കൽ ആ ആഞ്ഞുള്ള ശ്വാസം വലിയിൽ ഞങ്ങൾ മൂന്നുപേരെയും മാറി മാറി ഒന്ന് നോക്കി അവളും ഉറപ്പിച്ചു പോവുകയാണ്'' യാത്ര പറയുന്ന നോട്ടം

  പിന്നെ പതുക്കെ പതുക്കെ നെഞ്ചടിപ്പ് നിലച്ചു അപ്പോഴും എന്റെ പ്രിയതമയുടെ നാവ് ചലിച്ച് കൊണ്ടിരിക്കുന്നു ആദ്യമാദ്യം ഉച്ചത്തിലുള്ള ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്കിൽ നിന്ന് അവസാനമായപ്പോഴേക്കും  അല്ലാഹ് അല്ലാഹ് വാക്ക് ഉരുവിട്ടു കൊണ്ടിരിക്കുന്നു !!
ആ മരണത്തിന്റെ വേദനക്കിടയിൽ അതിനെ തൃണവൽക്കരിച്ചുക്കൊണ്ട് ദിക്റ് ചൊല്ലുന്നത് കണ്ടപ്പോൾ ആ വിഷമത്തിനിടയിലും അൽഭുതമാണ് തോന്നിയത്

" പെട്ടന്ന് സർവ്വശക്തിയുമെടുത്ത് കൈ കൊണ്ട് ചങ്കിന്റെ സ്ഥാനത്ത് നിന്ന് എന്തോ വലിച്ച് പുറത്തേക്കിട്ടത് പോലെ ,

പിന്നെ പതുക്കെ പതുക്കെ ശരീരം നിശ്ചലം ,വായയുടെ ഭാഗത്ത് കൈ വെച്ചിരുന്ന ജേഷ്ടത്തിയുടെ കയ്യിലൂടെ ഒരു ചുടു നിശ്വാസം പുറത്തേക്കിറങ്ങി  പോയി അപ്പോഴേക്കും  ശരീരം മൊത്തം വിയർത്തിരുന്നു   !!!

ഡൊക്ടർ വന്നു നാഡിയിൽ സ്റ്റതസ്കോപ് വെച്ച് നോക്കി എന്നിട്ടു എന്റെ തിരിഞ്ഞിട്ട് പറഞ്ഞു ഒരു അഞ്ച് മിനിട്ട് കഴിയട്ടെ ഉള്ളിൽ സ്പന്ദനമുണ്ട്
ഞാൻ അവളുടെ അരികത്തിരുന്നു യാസീൻ ഓതി തീരുന്നതിന് മുൻപേ ഡൊക്ടർ വീണ്ടും വന്നു നാഡിയയും നെഞ്ചിലും സ്റ്റതസ്കോപ്പ് വെച്ച് പരിശോധിച്ചു എന്നിട്ടു  വിഷമത്തോടെ  തലയാട്ടി കൊണ്ട് എന്നോട്  പറഞ്ഞു ........ പോയി ......

സഫർ മാസത്തെ13 നു രാത്രിയിൽ  (യാത്ര) എന്ന മാസത്തെ  അർത്ഥവത്താക്കികൊണ്ട്   ആ പതിനാലാം രാവിൽ 2015 നവംബര് 25 നു രാത്രി
സമയം .7.40 PM ന് യാത്രയായി "

ഞാൻ ഇപ്പോൾ വീണു പോകുമോ എന്ന് സംശയിച്ചു സർവ്വശക്തിയുമെടുത്ത് കട്ടിലിൽ പിടിച്ച് നിന്നു
ഡോക്‌ടർ  എന്നെ പുറത്തേക്ക് ആംഗ്യം കാട്ടി വിളിച്ചിട്ട് പറഞ്ഞു ,നിങ്ങൾ വരികയാണങ്കിൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഒന്ന് പൂരിപ്പിക്കാമായിരുന്നു പോകുന്ന വഴിയിൽ പോലീസ് എങ്ങാനും കൈ കാണിച്ചാൽ ഈ പേപ്പർ കാണിച്ച് കൊടുത്താൽ മതി ,
അപേക്ഷ പൂരിപ്പിച്ച് കഴിഞ്ഞപ്പോഴേക്കും വീട്ടിൽ നിന്ന് അളിയൻമാർ  എല്ലാരും എത്തി  പിറകെ ഭാര്യയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്ന ആംബുലൻസ്  പുറത്ത്എത്തിയിരിക്കുന്നു എന്റെ പ്രിയതമയെ കൊണ്ട് പോവാൻ  !!

ഞങ്ങൾ വീട് അടുക്കാറായപ്പോഴേക്കും ഞങ്ങളെ പ്രതീക്ഷിച്ചു റോഡിന്റെ രണ്ട് ഭാഗത്തും ആളുകൾ നിൽക്കുന്നു ,വീട്ടിലും ആളുകൾ നിറഞ്ഞിരിക്കുന്നു "
ഉമ്മ നഷ്ടപ്പെട്ട കുട്ടികളോട് ഉപ്പാക്ക് എന്ത് പറഞ്ഞ് സാമാധാനിപ്പിക്കും ,മൂത്തവർ രണ്ട് പേരും ഉമ്മാന്റെ മയ്യത്തിന്റെ അടുക്കൽ ഇരുന്ന് ഖുർആൻ ഓതുമ്പോൾ ഇതൊന്നുമറിയാതെ നാലു വയസ്ക്കാരൻ ചെറിയ മകൻ സമപ്രായക്കാരോടൊപ്പം അവിടെയൊക്കെ ഓടി കളിച്ചു കൊണ്ടിരുന്നു !!
പുലർച്ചെ മൂന്ന് മണി ആയപ്പോഴേക്കും ഭാര്യയുടെ മയ്യത്ത് കുളിപ്പിക്കാനെടുത്ത് വെച്ചു ,രാവിലെ 8. 45 ആയപ്പോഴേക്കും പള്ളിയിലേക്ക് പുറപ്പെട്ടു കൂടെ നല്ല ജനവുമുണ്ടായിരുന്നു, അസുഖമായിരുന്ന സമയത്ത് അവൾക്ക് വേണ്ടി എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്ക് ശേഷം ദുആ ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ ചെറുപ്രായത്തിലുള്ള അവളുടെ മരണം വിഷമത്തോടെയാണ് കേട്ടത് "
മയ്യത്ത് നമസ്ക്കാരവും കഴിഞ്ഞ് പള്ളികാട്ടിലേക്ക്  ഖബറിലേക്ക് ഇറക്കി ഓരോ വെട്ടുകല്ല് മുകളിൽ വെച്ച് കണ്ണിൽ നിന്ന് മറയുന്നതും നോക്കി
നെടുവീർപ്പോടെ ഞാൻ നിന്നു ,
 ,ഇന്നലെ വരെ വാരി പുണർന്ന കൈ കൊണ്ട് മൂന്ന് പിടി മണ്ണും വാരിയിട്ടു എന്റെ കരളിന്റെ ഖബറിനരികിൽ കുറച്ചു നേരം ദുആ ചെയ്ത് അവളെയും നോക്കി നിന്നു ,ഇൻഷാ അല്ലാഹ് അല്ലാഹു വിന്റെ വിധിയുണ്ടെങ്കിൽ അധികം താമസിയാതെ ആഖിറത്തിൽ നമുക്ക് കണ്ടു മുട്ടാം എന്ന് മൗനാനുവാദത്തോടെ യാത്ര പറഞ്ഞു പിരിയുമ്പോൾ എന്റെ കൈ പിടിച്ച് വലിക്കുന്നുണ്ടോ എന്നൊരു തോന്നൽ ,
കൈ ഉയർത്തി സലാം പറഞ്ഞു  കുട്ടികളെ അടുത്തേക്ക് നടന്നകന്നു "
വീട്ടിലെത്തിയ പാടെ ചെറിയ നാലു വയസ് കാരൻ മകൻ ഓടി വന്ന് തോണ്ടി കൊണ്ട് ചോദിച്ചു ,
"ഉപ്പച്ചീ ഉപ്പച്ചീ ഉമ്മച്ചിയെ എങ്ങട്ടാ കൊണ്ടോയത് ,?
എനിക്ക് പെട്ടന്ന് ഉത്തരം മുട്ടി പോയി ,ധൈര്യം സംഭരിച്ച് അവന്റെ കവിളിൽ ഉമ്മ വെച്ചിട്ട് പറഞ്ഞു ഉമ്മ സ്വർഗ്ഗത്തിലേക്ക് പോയതാ മോനെ "
അത് കേട്ടതും അവൻ സാമാധാനത്തോടെ തിരിഞ്ഞോടി കൂട്ടുകാരന്റൊപ്പം കളിക്കാൻ ,പിന്നീട് പലപ്പോഴും അവളുടെ ഖബറിനരികിലേക്ക് പോവുമ്പോൾ അവനും  കയ്യിൽ തൂങ്ങും പിന്നെ കുട്ടികളേയും ഒപ്പം കൂട്ടും ,എന്നിട്ട് ഉമ്മാന്റെ ഖബർ കാണിച്ച് കൊടുത്തിട്ട് ഇവിടെയാണ് ഉമ്മ ഉള്ളത് ,എന്ന് പറയും,,
അപ്പോഴും അവന് സംശയം ,ഇതാണോ ഉപ്പച്ചീ  സ്വര്ഗ്ഗം ??
അതെയെന്ന് തലയാട്ടിയിട്ട് ഞാനൊന്ന് മൂളി ''
  "
NB  ഓർക്കുക ! നാമും നമ്മുടെ മരണവും  ഒരു നെഞ്ച് വേദനയുടെ ദൂരമേയുള്ളൂ ... സമ്പത്ത്‌, കുടുംബം കര്‍മങ്ങള്‍ എന്നിവയുടെ ഉപമ മൂന്നു സഹോദരങ്ങളെപ്പോലെയോ കൂട്ടുകാരെപ്പോലെയോ ആണ്‌. അവരില്‍ ഒന്നാമന്‍ പറയും: ``ഞാന്‍ നിന്റെ ജീവിതകാലത്ത്‌ നിന്റെ കൂടെയുണ്ടാവും, എന്നാല്‍ നീ മരണപ്പെടുന്നതോടെ ഞാനും നീയും തമ്മിലുള്ള സര്‍വ ബന്ധങ്ങളും അറ്റുപോകുന്നതാണ്‌. രണ്ടാമന്‍ പറയും: ഞാനും നിന്നോടൊപ്പം ഉണ്ടാകും. എന്നാല്‍ ആ കാണുന്ന മരത്തിന്റെ സമീപത്ത്‌ നീ എത്തിയാല്‍ (ഖബ്‌റിടത്തില്‍) പിന്നെ ഞാനും നീയും തമ്മില്‍ ബന്ധമൊന്നുമില്ല. മൂന്നാമന്‍ പറയും: ഞാന്‍ സദാ നിന്റെ കൂടെയുണ്ടാവും. നീ ജീവിച്ചാലും മരിച്ചാലും.... കാൻസർ പോലുള്ള എല്ലാ മാരക രോഗങ്ങളിൽ നിന്നും അല്ലാഹു നമ്മെ  കാത്തു രക്ഷിക്കട്ടെ ...

.കോഴിക്കോട് മെഡിക്കൽ കോളേജിലെ പാലിയെറ്റീവ് വിഭാഗം എല്ലാ ഡോക്റ്റർ മാര്ക്കും നേഴ്സ് മാര്ക്കും ഓമശ്ശേരി ഹെൽത്ത് സെന്ററിലെ ദേവി സിസ്റ്റർക്കും  എന്റെ നന്ദിയും കടപ്പാടും  അറിയിക്കുന്നു ....

അവൾ പോയി അൽപ്പ ദിവസത്തിന് ശേഷം ,http://ashrafnedumbala.blogspot.com/2016/07/blog-post.html

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...